തിരുവനന്തപുരം: പോലീസില്‍ ക്രിമിനലുകളുടെ എണ്ണം കൂടിവരുകയാണെന്ന് ടി.പി സെന്‍കുമാര്‍. തിരുവനന്തപുരം എസ്‌എപി ഗ്രൗണ്ടില്‍ പോലീസ് സേന നല്‍കിയ വിടവാങ്ങല്‍ പരേഡ് സ്വീകരിച്ച ശേഷം സംസാരിക്കുകയായിരുന്നു ഡി.ജി.പി സെന്‍കുമാര്‍. ഡിജിപിയായി തിരിച്ചെത്തിയശേഷം മുഖ്യമന്ത്രിയുമായി നല്ല ബന്ധമാണുള്ളത്. എന്നാല്‍ ഈ ബന്ധത്തില്‍ വിള്ളലുണ്ടാക്കാൻ ചിലര്‍ ശ്രമിച്ചു. മുഖ്യമന്ത്രിയുമായി അകല്‍ച്ചയുണ്ടെന്ന് വരുത്താന്‍ ചില മാധ്യമങ്ങളും ശ്രമിച്ചതായും സെന്‍കുമാര്‍ പറഞ്ഞു.
തുടർന്ന് പോലീസ് സേനക്ക് വലിയ ഉപദേശം നൽകിയ സെന്‍കുമാര്‍ പോലീസിൽ ക്രിമിനലുകളുടെ എണ്ണം കൂടി വരികയാണെന്നും ഇത് തിരിച്ചറിയണമെന്നും ഓർമപ്പെടുത്തി. കോണ്‍സ്റ്റബിള്‍ തലത്തിലുള്ളതിനെക്കാള്‍ കൂടുതല്‍ ക്രിമിനല്‍ സ്വഭാവമുള്ളവര്‍ ഉയര്‍ന്ന റാങ്കുകളിലാണ്. ഐ.പിഎസ് തലത്തിലാണ് ക്രിമിനിലുകള്‍ കൂടുതല്‍. താഴെതട്ടില്‍ ഒരു ശതമാനമാണ് ക്രിമിനലുകളെങ്കില്‍ ഐ.പി.എസ് തലത്തില്‍ അത് നാല് ശതമാനം വരെയാണെന്നും സെന്‍കുമാര്‍ പറഞ്ഞു. ഇല്ലാത്ത പ്രതിയെ ഉണ്ടാക്കുന്നതിന് കൂട്ടുനില്‍ക്കരുത്. കേസിനെ സംബന്ധിച്ച് പത്രങ്ങളില്‍ എങ്ങനെ വാര്‍ത്തവരുന്നു എന്നതല്ല പ്രധാനം. കോടതിയില്‍ എങ്ങനെ അവതരിപ്പിക്കുന്നു എന്നതിനാണ് മുന്‍തൂക്കം നല്‍കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. വിരമിച്ചു എന്നുകരുതി മാറിനിൽക്കില്ലന്നും പൊതുരംഗത്ത് സജീവമായി ഇടപെടുമെന്നും പോലീസിന്റെയും ജനങ്ങളുടെയും നന്മയ്ക്കായി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.