മാപ്പിളപ്പാട്ട് ഗായകന്‍ തലശ്ശേരി എ ഉമ്മര്‍ ഓര്‍മ്മയായി; വിട പറഞ്ഞത് കുടമുല്ല ചിരിയുണര്‍ത്തി കുയിലിന്റെ സ്വരവുമായി മലയാളികളുടെ മനസ്സില്‍ ഇടം നേടിയ ഗായകന്‍

  • Post category:news
  • Reading time:2 mins read
You are currently viewing മാപ്പിളപ്പാട്ട് ഗായകന്‍ തലശ്ശേരി എ ഉമ്മര്‍ ഓര്‍മ്മയായി; വിട പറഞ്ഞത് കുടമുല്ല ചിരിയുണര്‍ത്തി കുയിലിന്റെ സ്വരവുമായി മലയാളികളുടെ മനസ്സില്‍ ഇടം നേടിയ ഗായകന്‍

തലശ്ശേരി: കുടമുല്ല ചിരിയുള്ള കുയിലിന്റെ സ്വരമുള്ള എന്ന മാപ്പിളപ്പാട്ടിലൂടെ മലയാളിയുടെ മനസില്‍ ഇടം നേടിയ പ്രശസ്ത മാപ്പിളപ്പാട്ട് ഗായകന്‍ തലശ്ശേരി എ ഉമ്മര്‍(73) അന്തരിച്ചു. ശ്വാസ തടസ്സത്തെ തുടര്‍ന്ന് വ്യാഴാഴ്ച പുലര്‍ച്ചെ 5.30ന് കണ്ണൂര്‍ ധനലക്ഷ്മി ആശുപത്രിയിലായിരുന്നു അന്ത്യം. തലയില്‍ ചുമടും ചുണ്ടത്ത് പാട്ടുമായ് തലശ്ശേരി മാര്‍ക്കറ്റിലെ ചുമട്ട് തൊഴിലാളിയായി ജീവിതം തള്ളി നീക്കിയ ഗായകനെ ആര്‍ക്കും അത്രപെട്ടന്ന് മറക്കാന്‍ സാധിക്കില്ല. ഉമ്മറിന്റെ പാട്ട് പാടാത്ത ഒരു മാപ്പിളപ്പാട്ട് ഗായകരും കേരളത്തിലുണ്ടാവില്ല. പി.ടി അബ്ദുറഹ്മാന്‍ എഴുതി തലശ്ശേരി എ ഉമ്മര്‍ പാടിയ കത്തിപ്പടരും ദുനിയാവില്‍ കൊമ്പത്ത് കുത്തിയിരിക്കുന്ന വേഴാമ്പല്‍ ഞാനാണ് എന്ന ഗാനമുള്‍പ്പെടെ ഒ ആബു, ഒവി അബ്ദുല്ല, അസീസ് കോറാട്ട്, ടികെ കുട്ട്യാലി തുടങ്ങിയ പഴയ കാല രചയിതാക്കളുടെ വരികള്‍ക്ക് പോലും ജീവന്‍ പകര്‍ന്നത് ഉമ്മറായിരുന്നു. 1965 ല്‍ തലശ്ശേരി ടൗണ്‍ഹാളിലാണ് ചുമട്ട് തൊഴിലാളിയായ ഉമ്മര്‍ ആദ്യമായി ഒരു വേദിയില്‍ പാടിയത.് പാട്ടു കൊണ്ട് ജീവിക്കാന്‍ അദ്ദേഹത്തിന് ഇഷ്ടമില്ലായിരുന്നു. ദുബായിലുള്‍പ്പടെ നിരവധി വേദികളിള്‍ തലശ്ശേരി എ ഉമ്മര്‍ തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. മുസ്ലീം ലീഗിന്റെ പഴയ കാല നേതാക്കളായിരുന്ന സി.എച്ച് മുഹമ്മദ് കോയ, ബാവ ഹാജി, സി.കെ.പി ചെറിയ മമ്മുകേയി തുടങ്ങിയവര്‍ക്കൊക്കെ വേണ്ടി തെരഞ്ഞടുപ്പ് പ്രചരണത്തിലും കല്യാണ വീടുകളിലും ഉമ്മര്‍ക്ക ഗാനം ആലപിച്ചിട്ടുണ്ട്. സി.പി.എം നേതാവ് പാട്യം ഗോപാലന്‍, സി.പി.ഐ നോതാവായിന്ന എന്‍.ഇ ബാലറാം തുടങ്ങിയവരുടെ തെരഞ്ഞെടുപ്പ് പ്രചരണങ്ങളിലും മുഴങ്ങി കേട്ടത് ഉമ്മറിന്റെ സ്വരമാധുരിയായിരുന്നു. പ്രശസ്ത സംഗീത സംവിധായകന്‍ പത്മശ്രീ കെ രാഘവന്‍ മാസ്റ്റര്‍ ഇന്റര്‍വ്യൂ നടത്തി ഉമ്മറിനെ ആകാശവാണിയില്‍ എഗ്രേഡ് നല്‍കി നിയമനം നടത്തിയിരുന്നു. 1979 ല്‍ പുറത്തിറങ്ങിയ തെന്‍തുള്ളി എന്ന മലയാള ചലചിത്രത്തില്‍ ഉമ്മര്‍ പാടിയഭിനയിച്ചിരുന്നു. നിരവധി ഭക്തിഗാനങ്ങളും ഇദ്ദേഹം രചിട്ടിട്ടുണ്ട്. തമിഴ്‌നാട്, കര്‍ണാടക, മഹാരാഷ്ട്ര, ഗള്‍ഫ് നാടുകള്‍ എന്നിവിടങ്ങളില്‍ ഉമ്മര്‍ക്കക്ക് ആരാധകര്‍ നിരവധിയാണ്. 2015 ല്‍ ഒ ആബു സ്മാരക പുരസ്‌ക്കാരം ഉമ്മറിനെ തേടിയെത്തിയിരുന്നു. മുഴപ്പിലങ്ങാട് റെയില്‍വെ ഗേറ്റിന് സമീപത്തെ തസ്മീര്‍ മന്‍സിലാണ് തലശ്ശേരി എ ഉമ്മര്‍ താമസിച്ചിരുന്നത്. ഭാര്യ: സൈനബ റഹൂഫ്, ഫൈസല്‍, ഫൗസിയ, ജമീല, തസ്ലീം, തന്‍സിയത്ത്, തസ്മീര്‍ എന്നിവര്‍ മക്കളാണ്. മുഴപ്പിലങ്ങാട് മുല്ലപ്പുറം ജുമുആത്ത് പള്ളി ഖബര്‍സ്ഥാനില്‍ മയ്യിത്ത് ഖബറടക്കി.

0Shares