
മലയാള സിനിമയില്‍ ലഹരി ഉപയോഗം വ്യാപകമാണെന്നു പ്രൊഡ്യൂസേഴ്സ് അസോസിയേഷന് കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.ഇതിനു പിന്നാലെ ഈ ആരോപണങ്ങൾ ശരിയാണെന്നു വെളിപ്പെടുത്തി രംഗത്ത് വന്നിരിക്കുകയാണ് അമ്മ എക്സിക്യുട്ടീവ് കമ്മിറ്റി അംഗം ബാബുരാജ്. സിനിമാ സെറ്റുകളില്‍ ലഹരിമരുന്നിന്റെ ഉപയോഗം വളരെ കൂടുതലാണെന്നും പോലീസ് പരിശോധനയുണ്ടായാല്‍ പലരും കുടുങ്ങുമെന്നും ബാബുരാജ് പറഞ്ഞു.
സിനിമാ സെറ്റുകളില്‍ ലഹരി ഉപയോഗം ഫാഷനായി മാറി. എല്‍എസ്ഡിയേക്കാള്‍ രൂക്ഷമായ ലഹരികളാണ് ചിലര്‍ ഉപയോഗിക്കുന്നത്. ചില സിനിമാ സെറ്റുകള്‍ ഇത്തരത്തില്‍ ലഹരി ഉപയോഗിക്കുന്നവരുടേതു മാത്രമാണ്. സെറ്റില്‍ പോലീസ് തെരച്ചില്‍ നടത്തിയാല്‍ പലരും കുടുങ്ങും. ലഹരി ഉപയോഗിക്കാത്തവര്‍ ഒന്നിനും കൊള്ളില്ലെന്നാണ് ഇത്തരക്കാരുടെ നിലപാട്. ലഹരി ഉപയോഗിക്കുന്നവര്‍ പലരും അമ്മയുടെ ഭാഗമല്ല. അവര്‍ക്ക് താത്പര്യവുമില്ല. നിര്‍മാതാക്കള്‍ പറയുന്നത് വസ്തുനിഷ്ഠമാണെന്നും ബാബുരാജ് പറഞ്ഞു.

മാത്രമല്ല ഷെയ്നിന്റെ വിഷയത്തില്‍ ഇടപെടാന്‍ അമ്മയ്ക്കു പരിമിതിയുണ്ട് എന്നും ബാബുരാജ് പറയുന്നു. പ്രശ്നമുണ്ടായപ്പോള്‍ മാത്രമാണ് ഷെയ്ന് അമ്മയില്‍ അംഗമായത്. ഷെയിനിന്റെ വീഡിയോകള്‍ കണ്ടാല്‍ പലതും മനസിലാകും. നിര്മാതാവുമായുള്ള കരാര്‍ ലംഘിച്ചാല്‍ ഒന്നും ചെയ്യാന്‍ കഴിയില്ല. അതുകൊണ്ടുതന്നെ ഷെയ്നിനു പിന്തുണ നല്കുന്നതില് പരിധിയുണ്ടെന്നും ബാബുരാജ് പറഞ്ഞു.
നടന്മാർ മാത്രമല്ല നടിമാരില്‍ ചിലരും ലഹരി ഉപയോഗിക്കുന്നവരുണ്ടെന്നും ബാബുരാജ് വ്യക്തമാക്കി.സിനിമയുടെ എല്ലാ മേഖലയിലും ലഹരിമരുന്ന് ഉപയോഗം വ്യാപകമാണ്. ഇതു മനസിലായതുകൊണ്ടാണ് ലഹരിമരുന്ന് ഉപയോഗിക്കുന്നവരെ പുറത്താക്കുമെന്ന നിയമം ഉള്‍പ്പെടുത്തി അമ്മയുടെ ബൈലോ പുതുക്കിയത് എന്നും ബാബുരാജ് പറഞ്ഞു.മലയാളത്തിലെ ന്യൂജന്‍ സിനിമാക്കാരില്‍ ലഹരി പിടിമുറക്കുകയാണെന്ന ആരോപണത്തിന് ഏറെ പഴക്കമുണ്ടെങ്കിലും സിനിമാരംഗത്തുള്ളവര്‍തന്നെ ഇക്കാര്യം പരസ്യമായി പറയുന്നത് ഇതാദ്യമാണ്.
