കൊച്ചി: കൊച്ചി മെട്രോ ഉദ്ഘാടന ചടങ്ങില്‍ വേദിയില്‍ ഇരിക്കേണ്ടവരുടെ പട്ടികയില്‍ നിന്ന് മെട്രോമാന്‍ ഇ. ശ്രീധരനെ ഒഴിവാക്കിയത് വലിയ വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. എന്നാല്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഇ. ശ്രീധരനെയും ഉള്‍പ്പെടുത്തി കൊണ്ടുള്ള അന്തിമ പട്ടിക ഇന്നലെ പുറത്തുവന്നതോടെ വിവാദത്തിന്റെ അലകള്‍ കെട്ടടങ്ങി എന്നുവേണം പറയാന്‍. ഇ. ശ്രീധരനില്ലാതെ കൊച്ചി മെട്രോ ഇത്ര വേഗത്തിലും ഭംഗിയിലും പൂര്‍ത്തിയാവുമായിരുന്നില്ല എന്നതൊരു യാഥാര്‍ത്ഥ്യമാണ്. അങ്ങനെയിരിക്കേ കൊച്ചി മെട്രോ ഉദ്ഘാടനം ചെയ്യപ്പെടുമ്പോള്‍ വേദിയില്‍ വേണ്ട ഏറ്റവും പ്രമുഖ സാന്നിധ്യം ശ്രീധരന്റേത് തന്നെയാണ്. മെട്രോമാന്‍ നമുക്ക് തന്നതും നമ്മള്‍ അവസാനഘട്ടം അദ്ദേഹത്തിനു നല്‍കിയതും വലിയ നാണകേടായി നില്‍ക്കുമ്പോള്‍ അഴിമതികള്‍ തലപൊക്കി വാഴുന്ന ഇവിടെ കയ്യിട്ടുവരാന്‍ ഒന്നുകൂടി, അതായിരിക്കാം അഴിമതിക്കാരുടെ കണ്ണിലെ മിന്നും നക്ഷത്രമായ മെട്രോ. മെട്രോയുടെ ഉദ്ഘാടന വേദിയിലിരിക്കേണ്ട കസേരയെക്കുറിച്ച് തര്‍ക്കം നടക്കുമ്പോള്‍ ഒരു തണുപ്പന്‍ മട്ടില്‍ വിവാദങ്ങള്‍ക്ക് തല കൊടുക്കാതെ ഒഴിഞ്ഞുമാറുകയാണ് ശ്രീധരന്‍ ചെയ്തത്.

മെട്രോ യുടെ പ്രധാനിയായ ഇ. ശ്രീധരനെ നമ്മള്‍ മറന്നാലും മെട്രോയെ യാഥാര്‍ത്ഥ്യമാക്കാന്‍ വിയര്‍പ്പൊഴുക്കി പണി ചെയ്ത ഇതര സംസ്ഥാന തൊഴിലാളികളെ മറക്കാന്‍ ഇ. ശ്രീധരന് ആവില്ല. കാരണം മെട്രോയുടെ ഉദ്ഘാടനത്തിനുള്ള ഒരുക്കങ്ങള്‍ അതിഗംഭീരമായി നടക്കുമ്പോള്‍ പുതിയൊരു വെളിപ്പെടുത്തല്‍ നടത്തുകയാണ് ശ്രീധരന്‍. മലയാളികള്‍ ആഘോഷിക്കുന്ന കൊച്ചി മെട്രോ യാഥാര്‍ത്ഥ്യമാകുമ്പോള്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് നല്‍കിയ കൂലിയാണ് മെട്രോമാന്‍ ഇ ശ്രീധരന്റെ വാക്കുകളിലൂടെ വീണ്ടും മുഖ്യധാരയിലേക്കെത്തുന്നത്. മെട്രോയ്ക്ക് വേണ്ടി വിയര്‍പ്പിറ്റിച്ച ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് ആദരവും സ്നേഹവുമായി കെ.എം.ആര്‍.എല്‍ തൂശനിലയില്‍ സദ്യനല്‍കിയിരുന്നു.

എന്നാല്‍ മെട്രോ ഉപദേഷ്ടാവ് ഇ. ശ്രീധരന്‍ തന്നെ തുറന്നു സമ്മതിക്കുന്നു ആ തൊഴിലാളികള്‍ക്ക് നല്‍കിയത് ‘പാതി കൂലി’യാണെന്ന്. കേരളത്തിലെ തൊഴിലാളികളുടെ വേതനം വെച്ചു നോക്കുമ്പോള്‍ വെറും പകുതി മാത്രം കൂലിയാണ് ഈ ഉത്തര്‍പ്രദേശ്, ബംഗാള്‍, ഒഡീഷ, ജാര്‍ഖണ്ഡ് എന്നിവയില്‍ നിന്നുമുള്ള തൊഴിലാളികള്‍ക്ക് നല്‍കിയിരിക്കുന്നത്. 700-800 രൂപ ഇവിടുത്തെ തൊഴിലാളികള്‍ക്ക് കൂലിയാകുമ്പോള്‍ മിനിമം വേതനമായ 350 രൂപ നല്‍കി അവരെ ജോലിക്ക് നിയമിച്ചുവെന്നാണ് അദ്ദേഹം പറഞ്ഞത്. ഒരു പ്രമുഖ പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് മെട്രോമാന്‍ കൊച്ചി മെട്രോ വൈകാനുള്ള കാരണത്തെ കുറിച്ച് വിശദമായി പറയുന്നത്. സിവില്‍ കരാറുകാരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണ് പദ്ധതി വൈകാന്‍ കാരണം. കരാറുകാര്‍ രണ്ടുവര്‍ഷത്തിനകം എല്ലാ ജോലിയും പൂര്‍ത്തിയാക്കേണ്ടതായിരുന്നു. എല്‍.ആന്‍.ടി പരാജയപ്പെടാന്‍ കാരണം കേരളത്തിലെ സാഹചര്യങ്ങളാണെന്നും ശ്രീധരന്‍ പറയുന്നു.