
ആലത്തിയൂര്‍: മലപ്പുറം ജില്ലയിൽ താലിബാന്‍ കോടതി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ബി. ജെ. പി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍. ആര്‍. എസ്. എസ് പ്രവര്‍ത്തകന്‍ വിപിന്റെ മരണം ദേശീയ കുറ്റാന്വേഷണ ഏജന്‍സി അന്വേഷിക്കണമെന്ന് അവർ ആവശ്യപ്പെട്ടു. വിപിന് ശിക്ഷ വിധിച്ചത് താലിബാന്‍ കോടതിയാണെന്നും മലപ്പുറം ജില്ലയില്‍ താലിബാന്‍ കോടതി പ്രവര്‍ത്തിക്കുന്നതിന്റെ ഉദാഹരണമാണ് കൊലപാതകമെന്നും ആലത്തിയൂരില്‍ വിപിന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിക്കാനെത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ ശോഭ സുരേന്ദ്രൻ പറഞ്ഞു.

കൊടിഞ്ഞി ഫൈസല്‍ വധക്കേസിലെ രണ്ടാം പ്രതിയായ വിപിനെ തിരൂരിന് സമീപം പുളിഞ്ചോട്ടില്‍ വ്യാഴാഴ്ച രാവിലെ ഏഴരയോടെയാണ് റോഡരികില്‍ വെട്ടേറ്റ നിലയില്‍ കണ്ടെത്തിയത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കേരളം ഭരിക്കുന്ന സര്‍ക്കാറിന്റെ ഒത്താശയോടെയാണ് കൊലപാതകം നടന്നതെന്നും അതിനാല്‍ കൊലപാതകികളെയും ഗൂഢാലോചനക്കാരെയും കണ്ടെത്താന്‍ കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം അത്യാവശ്യമാണെന്നും ശോഭാ സുരേന്ദ്രന്‍ വ്യക്തമാക്കി.
