
തിരുവനന്തപുരം: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ അപകീര്‍ത്തിപ്പെടുത്തുന്ന പ്രസ്താവന നടത്തിയ നരേന്ദ്രമോഡിയ്‌ക്കെതിരെ ആഞ്ഞടിച്ച് സ്വാമി സന്ദീപാനന്ദ ഗിരി. ഉത്തര്‍പ്രദേശിലെ പ്രചാരണ റാലിയില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് രാജീവ് ഗാന്ധി മരിക്കും വരെ നമ്പര്‍ വണ്‍ അഴിമതിക്കാരനായിരുന്നു എന്ന് മോഡി പറഞ്ഞത്.
മരണപ്പെട്ടവരെക്കുറിച്ച് നല്ലതുമാത്രം സംസാരിക്കുക എന്നതാണ് ആര്യസംസ്‌ക്കാരമെന്നും മരണപ്പെട്ടവരെക്കുറിച്ച് അപവാദം പ്രചരിപ്പിക്കുന്നവന്‍ നീചയോനിയില്‍ പിറന്ന ആസുരികളാണെന്നുമാണ് സന്ദീപാനന്ദ ഗിരി ഫേസ്ബുക്കില്‍ കുറിച്ചത്. മഹാഭാരതം ഉദ്ദരിച്ച് കൊണ്ടായിരുന്നു സന്ദീപാനന്ദഗിരി മോഡിയെ വിമര്‍ശിച്ചത്.

മോഡിയുടെ പ്രസ്താവനയ്‌ക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികളെല്ലാം രംഗത്തെത്തിയിരുന്നു. പ്രധാനമന്ത്രി പദത്തിന് ചേരാത്ത വാക്കുകളാണ് മോഡി ഉപയോഗിക്കുന്നതെന്നും വെറും രാഷ്ട്രീയക്കാരന്‍റെ നിലവാരത്തിലേക്ക് പ്രധാനമന്ത്രി തരംതാഴുന്നത് ലജ്ഞാവഹമാണെന്ന് കോൺഗ്രസ് പ്രതികരിച്ചിരുന്നു.
സന്ദീപാനന്ദഗിരിയുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം:
”മഹാരാജന്‍, മരണപ്പെട്ടവരെക്കുറിച്ച് നല്ലതുമാത്രം സംസാരിക്കുക എന്നതാണ് ആര്യസംസ്‌ക്കാരം.
മരണപ്പെട്ടവരെക്കുറിച്ച് അപവാദം പ്രചരിപ്പിക്കുന്നത് ആരോ അവരെ നീചയോനിയില്‍ പിറന്ന ആസുരികളെന്നറിഞ്ഞാലും. (മഹാഭാരതം.)”
