
മരടില്‍ സുപ്രീംകോടതി ഉത്തരവ് പ്രകാരം ഫ്‌ളാറ്റുകള്‍ പൊളിച്ചുനിക്കാനുളള ചുമതല ഐ.എ.എസ് ഉദ്യോഗസ്ഥനെ ഏല്‍പ്പിച്ച് സര്‍ക്കാര്‍. മരട് നഗരസഭാ സെക്രട്ടറിയെ ചുമതലയില്‍ നിന്നും മാറ്റി. പകരം ഫോര്‍ട്ട്‌കൊച്ചി സബ്കളക്ടര്‍ സ്‌നേഹില്‍ കുമാറിന് അധികച്ചുമതല നല്‍കി. ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി. അതോടൊപ്പം ഫ്‌ളാറ്റിലെ വെളളവും വൈദ്യുതിയും ഗ്യാസ് കണക്ഷനും വിഛേദിക്കാൻ നടപടി ആവശ്യപ്പെട്ട് നഗരസഭ അതാത് വകുപ്പുകൾക്ക് കത്തുനൽകി.

ഫ്‌ളാറ്റുകളില്‍ താമസിക്കുന്നവരെ ഒഴിപ്പിക്കുന്നതിനും പുനരധിവാസം ഉറപ്പാക്കാനുമുളള ചുമതല ഇനി സ്‌നേഹില്‍ കുമാര്‍ ഐ.എ.എസിനായിരിക്കും. കഴിഞ്ഞ ദിവസം സുപ്രീംകോടതി ചീഫ് സെക്രട്ടറിയെ ഫ്‌ളാറ്റ് നടപടികള്‍ വേഗത്തിലാക്കാത്തതില്‍ ശാസിച്ചിരുന്നു. കോടതി പരാമര്‍ശങ്ങളുടെ പശ്ചാത്തലത്തില്‍ കൂടിയാണ് വിധി ത്വരിത ഗതിയില്‍ നടപ്പാക്കാനുളള നീക്കം.
