മദ്യവില്‍പനശാലയ്ക്ക് വേണ്ടി ഹര്‍ത്താല്‍: കണ്ണൂര്‍ ഉളിക്കല്‍ പഞ്ചായത്തില്‍ കുടിന്മാര്‍ക്കായി ഔട്ട്‌ലറ്റ് തുറന്നു

  • Post category:news
  • Reading time:1 min read
You are currently viewing മദ്യവില്‍പനശാലയ്ക്ക് വേണ്ടി ഹര്‍ത്താല്‍: കണ്ണൂര്‍ ഉളിക്കല്‍ പഞ്ചായത്തില്‍ കുടിന്മാര്‍ക്കായി ഔട്ട്‌ലറ്റ് തുറന്നു

കണ്ണൂര്‍: പുതുതായി ആരംഭിക്കുന്ന ബീവറേജ് ഔട്ട്‌ലറ്റുകള്‍ക്കെതിരേ സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ നാട്ടുകാര്‍ നടത്തുന്ന സമരം നമ്മള്‍ നിത്യവും കേള്‍ക്കാറുണ്ട്. എന്നാല്‍ അതില്‍ നിന്നും വ്യത്യസ്തമായി ബീവറേജ് ആരംഭിക്കാന്‍ സംസ്ഥാനത്ത് ആദ്യമായി ഒരുപഞ്ചായത്തില്‍ നാട്ടുകാരുടെ ഹര്‍ത്താല്‍. കണ്ണൂര്‍ ജില്ലയിലെ ഉളിക്കല്‍ പഞ്ചായത്തിലാണ് ഇന്ന് സമരം നടന്നത്. ഇതേതുടര്‍ന്ന് നേരത്തെ മദ്യനയത്തെ തുടര്‍ന്ന് അടച്ച ബീവറേജ് ഔട്ട്‌ലറ്റ് അധികൃതര്‍ വീണ്ടും തുറന്നു. മുന്‍പ് ഉളിക്കലില്‍ ഉണ്ടായിരുന്ന ബിവറേജസ് ഔട്ട്‌ലെറ്റ് കഴിഞ്ഞ സര്‍ക്കാരിന്റെ ഭരണ കാലത്തു കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചായത്ത് ഭരണ സമിതി ലൈസന്‍സ് പുതുക്കി നല്‍കാത്തതിനെ തുടര്‍ന്ന് അടച്ചു പോവുകയായിരുന്നു. പഞ്ചായത്തിന്റെ ഈ നടപടി ഇരിട്ടിയിലെ ബാറുകാരുടെ പ്രതിഫലം പറ്റി ആയിരുന്നുവെന്ന് അന്ന് ആരോപണം ഉയര്‍ന്നിരുന്നു.

അതിനു ശേഷം ഉളിക്കലിലും പരിസര പ്രദേശങ്ങളിലും കര്‍ണാടകത്തില്‍ നിന്നും വ്യജ മദ്യവും മയക്കു മരുന്നുകളും വ്യാപകമായി എത്താന്‍ തുടങ്ങി. ഇത് നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും ദ്രോഹമായി തുടങ്ങിയപ്പോഴാണ് അടച്ച ഔട്ട് തുറക്കാന്‍ നാട്ടുകാരില്‍ ഒരുപറ്റം പേര്‍ പദ്ധതിയിട്ടത്. പ്രമുഖ ബാര്‍ മുതലാളിമാരില്‍ നിന്നും ലക്ഷങ്ങള്‍ വാങ്ങിയാണ് ബീവറേജ് ഷോപ് വരാതിരിക്കാന്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്ന് ആക്ഷേപം നാട്ടുകാരുടെ ഇടയില്‍ ഉണ്ട്. ബീവറേജ് ഷോപ് തുറന്നു പ്രവര്‍ത്തിക്കണമെന്നാവശ്യവുമായി അടുത്ത ദിവസങ്ങളിലായി ഇരിട്ടിയില്‍ വ്യാപക ഫ്‌ളക്‌സുകള്‍ പ്രത്യക്ഷപെട്ടിരുന്നു. കര്‍മസമിതി 2003 ല്‍ നടത്തിയ ഹര്‍ത്താലിനെത്തുടര്‍ന്നാണ് ഉളിക്കലില്‍ മദ്യവില്‍പനശാല തുടങ്ങിയത്. ബിവറേജസ് കോര്‍പ്പറേഷന്റെ മദ്യവില്പനശാല തുറക്കണമെന്നാവശ്യപ്പെട്ടാണ് രാവിലെ ഹര്‍ത്താല്‍ തുടങ്ങിയത്. മദ്യലോഡുകള്‍ എത്തിയതറിഞ്ഞ ഉടന്‍ ജനങ്ങള്‍ ചെണ്ടമേളം, പടക്കംപൊട്ടിക്കല്‍, മിഠായി വിതരണം എന്നിവയുമായി ആഹ്ളാദ പ്രകടനം നടത്തി.

 

0Shares