
സർക്കാരിതര സംഘടനകൾ (എൻ.ജി.ഒ) വിദേശഫണ്ട് കൈപ്പറ്റുന്നതിൽ പുതിയ നിയന്ത്രണങ്ങളുമായി കേന്ദ്ര സർക്കാർ. എൻ.ജി.ഒ ജീവനക്കാരും ഉദ്യോഗസ്ഥരും മതപരിവർത്തനവുമായി ബന്ധപ്പെട്ട കേസുകളിൽ വിചാരണ നേരിടുകയോ കുറ്റവാളിയാവുകയോ ചെയ്തിട്ടില്ലെന്നു സർക്കാരിനെ ബോധിപ്പിക്കണം.
എ.ൻ.ജിഒകൾ വിദേശഫണ്ട് കൈപ്പറ്റുന്നതിൽ പുതിയ തീരുമാനം തിങ്കളാഴ്ചയാണ് ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ചത്. നരേന്ദ്ര മോദി സർക്കാർ വന്നശേഷം എൻ.ജി.ഒ പ്രവർത്തനങ്ങളിൽ നടപ്പാക്കിയ നിയന്ത്രണങ്ങളുടെ തുടർച്ചയാണിത്. സമുദായ സൗഹാർദം തകർക്കുംവിധം മതപരിവർത്തനം നടത്തിയ വ്യക്തികളെ പൂർണമായി ഒഴിവാക്കാനാണ് ആഭ്യന്തര മന്ത്രാലയം നിര്‍ദ്ദേശിക്കുന്നത്.

വിദേശഫണ്ട് കൈപ്പറ്റുന്ന എൻജിഒകളിലെ ഡയറക്ടർമാരോ മുതിർന്ന ഉദ്യോഗസ്ഥരോ മാത്രം നൽകേണ്ടിയിരുന്ന സത്യവാങ്മൂലമാണ് എല്ലാവർക്കും ബാധമാക്കിയത്. പണം വകമാറ്റുകയോ ദേശവിരുദ്ധ പ്രവർത്തികൾക്കോ നിയമവിരുദ്ധ കാര്യങ്ങൾക്കോ ഉപയോഗിക്കുകയോ ചെയ്യില്ലെന്നു നേരത്തെ അപേക്ഷകർ മാത്രമാണ് സത്യവാങ്മൂലം നൽകേണ്ടിയിരുന്നത്.
ഇനി മുതൽ എൻ.ജി.ഒയിലെ എല്ലാ അംഗങ്ങളും ഇതേ ഉറപ്പ് സർക്കാരിന് നൽകണം. വിദേശ യാത്രയിൽ എൻ.ജി.ഒ അംഗം അടിയന്തര ചികിൽസ നേടിയാൽ ഒരു മാസത്തിനകം സർക്കാരിനെ അറിയിക്കണം. ആശുപത്രിച്ചെലവിന്റെ സ്രോതസ്സ്, പണത്തിന് രൂപയുമായുള്ള വിനിമയമൂല്യം, എങ്ങനെയാണ് പണം ലഭിച്ചത് തുടങ്ങിയവ ഉൾപ്പെടുത്തണം. നേരത്തെ ഇതെല്ലാം രണ്ടു മാസത്തിനുള്ളിൽ അറിയിച്ചാൽ മതിയായിരുന്നു. വ്യക്തികൾ 25,000 രൂപയിൽ കൂടുതലുള്ള സമ്മാനങ്ങൾ വെളിപ്പെടുത്തേണ്ടതാണെന്ന 2011ലെ നിയമത്തിൽ ഇളവ് വരുത്തി. ഇത് ഒരു ലക്ഷം രൂപ വരെയാക്കി ഉയർത്തി.
