
തിരുവനന്തപുരം: നടനും എം.എല്‍.എ.യുമായ മുകേഷിന്റെയും സരിതയുടെയും മകന്‍ ശ്രാവണ്‍ മാതാപിതാക്കളുടെ പാത പിന്തുടർന്നുകൊണ്ട് അഭിനയലോകത്തേക്ക് ചുവടുവെക്കാൻ ഒരുങ്ങുമ്പോൾ അത് മറ്റൊരു സ്വപ്ന സാക്ഷാത്ക്കാരം കൂടിയാകുന്നു. നിയമപരമായി വിവാഹബന്ധം വേർപിരിഞ്ഞ മുകേഷും സരിതയും വർഷങ്ങൾക്ക് ശേഷം വീണ്ടും ഒരുമിച്ചു. ശ്രാവണ്‍ നായകനാവുന്ന ചിത്രമായ”കല്ല്യാണ”ത്തിന്റെ സ്വിച്ചോണ്‍ കർമ്മവേദിയാണ് അതിന് വേദിയായത്. രാജേഷ് നായരാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മുഖ്യമന്ത്രി പിണറായി വിജയനാണ് സ്വിച്ചോണ്‍ നിര്‍വഹിച്ചത്. സാംസ്കാരികമന്ത്രി എ.കെ.ബാലന്‍ സംബന്ധിച്ചു.

നിയമപരമായി പിരിഞ്ഞശേഷം ഇതാദ്യമായാണ് സരിതയും മുകേഷും ഒന്നിച്ച് ഒരു ചടങ്ങിനെത്തുന്നത്. മുകേഷിന്റെ ഭാര്യ മേതില്‍ ദേവിക, അമ്മ വിജയകുമാരി, ചിത്രത്തിലെ നായിക അഹാന, മധു, രാഘവന്‍, ശ്രീനിവാസന്‍, ഷാജി കൈലാസ്, തുടങ്ങിയ പ്രമുഖരും ചടങ്ങിൽ സംബന്ധിച്ചു.
