
മെഹ്‌സാന: ഉനയില്‍ ദളിത് യുവാക്കള്‍ ആക്രമിക്കപ്പെട്ടതിന്റെ വാര്‍ഷികത്തില്‍ ഫ്രീഡം മാര്‍ച്ച് സംഘടിപ്പിക്കാൻ ശ്രമിച്ചെന്ന പേരിൽ ദളിത് ആക്ടിവിസ്റ്റ് ജിഗ്നേഷ് മെവാനിയെയും ജെ. എന്‍. യു. എസ്.യു മുന്‍ പ്രസിഡന്റ് കനയ്യകുമാറിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. മാര്‍ച്ച് നടത്താനായി ജിഗ്നേഷിന് നേരത്തെ അനുവാദം നല്‍കിയിരുന്നെങ്കിലും മെഹ്‌സാന ജില്ലാ അധികൃതര്‍ കാരണം ഒന്നും അറിയിക്കാതെ അവസാന നിമിഷം അനുമതി റദ്ദാക്കുകയായിരുന്നു. ഇരുവർക്കുമെതിരെ കേസെടുത്തെന്ന് പോലീസ് അറിയിക്കുകയും ചെയ്തിരുന്നു. ജൂലൈ 13ന് ഗുജറാത്തില്‍ സംഘടിപ്പിച്ച ആസാദി കൂഞ്ച് മാര്‍ച്ചില്‍ പങ്കെടുക്കാന്‍ കനയ്യകുമാറിനെ ജിഗ്നേഷ് ക്ഷണിച്ചത് അനുസരിച്ചാണ് കനയ്യ കുമാർ ഗുജറാത്തിൽ എത്തുന്നത്.

‘ഞങ്ങള്‍ അവരെ അറസ്റ്റു ചെയ്തില്ല. കുറച്ചുസമയം കഴിഞ്ഞാല്‍ അവരെ വിടും.’ മെഹ്‌സാന എ. ഡിവിഷന്‍ പൊലീസ് സ്റ്റേഷനിലെ ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞതായി ദ വയര്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.ദളിതര്‍ക്ക് അന്തസ്സോടെ ജീവിക്കാന്‍ കാര്‍ഷിക ഭൂമി അനുവദിക്കാന്‍ ഗുജറാത്ത് സര്‍ക്കാറില്‍ സമ്മര്‍ദ്ദം ചെലുത്തുകയെന്നതാണ് മാര്‍ച്ചിന്റെ പ്രധാന അജണ്ട. മാര്‍ച്ചിന്റെ അടുത്ത ലക്ഷ്യസ്ഥാനമായ ഉഞ്ചയില്‍ പ്രവേശിക്കാന്‍ അനുമതിയുള്ളതിനാല്‍ മാര്‍ച്ച് തുടരുമെന്ന് കോ കണ്‍വീനര്‍ കൗശിക് പാര്‍മര്‍ അറിയിച്ചു. കേരളത്തിൽ നടന്ന രണ്ടാം പെമ്പുള ഒരുമ സമരത്തെ പിന്തുണച്ചതുവഴിയും കേരളത്തിലെ ഭൂരഹിതരായ ആളുകള്‍ക്ക് നല്‍കാന്‍ ഭൂമി ഉണ്ടായിട്ടും എന്തുകൊണ്ട് പിണറായി സര്‍ക്കാര്‍ നല്‍കുന്നില്ലെന്നും പറഞ്ഞതുവഴി ജിഗ്നേഷ് ഇവിടെയും മാധ്യമ ശ്രദ്ധ നേടിയിരുന്നു. ജിഗ്നേഷ് ചോദിക്കുന്നു. കേരളത്തില്‍ ഭൂസമരങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ബിജെപി സമരം നടത്തേണ്ടത് ഗുജറാത്തിലാണെന്നു പറഞ്ഞുകൊണ്ട് ബി.ജെ പി യെ വിമർശിക്കാനും ഇദ്ദേഹം മറന്നില്ല.