
കേരളത്തില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വട്ടിയൂർക്കാവിലും കോന്നിയിലും സി.പി.എമ്മും ബി.ജെ.പിയും തമ്മിൽ വോട്ട് കച്ചവടം നടത്തിയിട്ടുണ്ടെന്നും ഇതിനുള്ള തെളിവുകള്‍ കൈയിലുണ്ടെന്നും കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ആരോപണം ഉയര്‍ത്തിയിരുന്നു. എന്നാല്‍, വോട്ടിന് വേണ്ടി രാഷ്ട്രീയ ചെറ്റത്തരം കാണിക്കുന്ന പാര്‍ട്ടിയല്ല സിപിഎമ്മെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മുല്ലപ്പള്ളിക്ക് മറുപടി നല്‍കി. അതേസമയം മുല്ലപ്പള്ളിയുടേത് തരംതാണ നടപടിയാണെന്നായിരുന്നു ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ളയുടെ പ്രതികരണം.

വട്ടിയൂർക്കാവിൽ ബി.ജെ.പി സി.പി.എമ്മിനും കോന്നിയിൽ തിരിച്ച് സി.പി.എം ബി.ജെ.പിക്കും വോട്ടു മറിക്കാനായി ധാരണയുണ്ടാക്കിയെന്നാണ് കോൺഗ്രസ് ആക്ഷേപിക്കുന്നത്. കഴിഞ്ഞദിവസം വട്ടിയൂർക്കാവിലെ യു.ഡി.എഫ് കൺവെൻഷനിൽ വച്ചാണ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ആരോപണം ഉയര്‍ത്തിയത്.അതേസമയം പരാജയഭീതി കൊണ്ടാണ് സി.പി.എമ്മും കോൺഗ്രസും പരസ്പരം ബി.ജെ.പി ബന്ധം ആരോപിക്കുന്നതെന്നാണ് ശ്രീധരൻപിള്ളയുടെ വിശദീകരണം.
