മലപ്പുറം: ബി.ജെ.പിയുടെ ഫണ്ട് ശേഖരം ഉദ്ഘാടനം ചെയ്‌ത വനിതാ ലീഗ് സംസ്ഥാന അധ്യക്ഷ ഖമറുന്നിസയെ തൽസ്ഥാനത്തുനിന്നും മാറ്റി. ഖമറുന്നിസ അന്‍വറിനെതിരെ സോഷ്യൽ മീഡിയയിൽ നടക്കുന്ന പ്രതിഷേധത്തെ തുടർന്നാണ് നടപടി. ബി.ജെ.പിയെ പ്രശംസിച്ച് ഖമറുന്നിസ മാത്രമല്ല, ലീഗിന്റെ സാധാരണ പ്രവര്‍ത്തകന്‍ പോലും രംഗത്തെത്തിയാല്‍ പാര്‍ട്ടി നടപടിയെടുക്കും. ബി.ജെ.പിയുമായി ലീഗ് ഒരു ബന്ധവും ആഗ്രഹിക്കുന്നില്ലെന്നും അത് കൊണ്ടാണ് നടപടിയെന്നും മായിന്‍ ഹാജി കൂട്ടിച്ചേര്‍ത്തു.

ഇന്നലെയാണ് ബി.ജെ.പി സംസ്ഥാന ഫണ്ട് ശേഖരണത്തിന്റെ തിരൂര്‍ മണ്ഡലം ഉദ്ഘാടനം ഖമറുന്നിസയുടെ വീട്ടില്‍ വച്ച് നടന്നത്. തുടര്‍ന്ന് ബി.ജെ.പി കേരളത്തിലും പുറത്തും വളര്‍ന്നുകൊണ്ടിരിക്കുന്ന പാര്‍ട്ടിയാണെന്നും ഖമറുന്നിസ അന്‍വര്‍ അഭിപ്രായപെട്ടിരുന്നു.
നാടിന്റെ വളര്‍ച്ചയ്ക്ക് ബി.ജെ.പി നല്ലകാര്യങ്ങള്‍ ചെയ്യുമെന്ന് തനിക്ക് പ്രതീക്ഷയുണ്ടെന്നും അതിനാല്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തനത്തിനായി കഴിയുന്ന ചെറിയ ഫണ്ട് താന്‍ നല്‍കുന്നു എന്നുമാണ് ഖമറുന്നിസ അന്‍വര്‍ പറഞ്ഞത്. ഇത് ലീഗ് പ്രവർത്തകർക്കിടയിൽ പ്രതിഷേധത്തിന് കാരണമായി. തുടർന്ന് ഖമറുന്നിസ അന്‍വറിനെതിരെ നടപടി ആവശ്യപ്പെട്ട് മുസ്ലിംലീഗ് ജില്ലാ-സംസ്ഥാന നേതാക്കളും രംഗത്തെത്തി. ഇതിന്ടെ അടിസ്ഥാനത്തിലാണ് വനിതാ ലീഗ് സംസ്ഥാന അധ്യക്ഷ സ്ഥാനത്തു നിന്നും ഖമറുന്നിസയെ മാറ്റിയത്.