
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ബി.ജെ.പിയും അവരുടെ തെരഞ്ഞെടുപ്പ് ചെലവുകള്‍ക്കുള്ള പണം എങ്ങനെ കണ്ടെത്തുന്നെന്ന് വ്യക്തമാക്കണമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ്. തെരഞ്ഞെടുപ്പ് ചെലവുകള്‍ നടത്തുന്നത് നേതാക്കളുടെ ഭാര്യമാരുടെ ആഭരണം വിറ്റുകിട്ടുന്ന പണംകൊണ്ടാണോയെന്നും അദ്ദേഹം ചോദിച്ചു.
പ്രധാനമന്ത്രിയുടെ വിമാനയാത്രകള്‍ക്കുള്ള പണം എവിടുന്നു വരുന്നു?

മധ്യപ്രദേശിലെ നിയമസഭാ തെരഞ്ഞെടുപ്പിനും ലോക്‌സഭാ തിരഞ്ഞെടുപ്പിനുമായി ബി.ജെ.പി ചെലവഴിക്കുന്ന പണം എവിടെനിന്നാണ് അവര്‍ കണ്ടെത്തുന്നത്? തെരഞ്ഞെടുപ്പ് ചിലവുകള്‍ക്കായി ബി.ജെ.പി നേതാക്കളുടെ ഭാര്യമാരുടെ ആഭരണം വില്‍ക്കുന്നുണ്ടോ?- കമല്‍നാഥ് ചോദിച്ചു. ഡല്‍ഹിയില്‍ പണികഴിപ്പിക്കുന്ന ബി.ജെ.പി ഓഫീസിനുള്ള 700 കോടി എവിടുന്ന് കിട്ടിയെന്ന് വ്യക്തമാക്കണമെന്നും കമല്‍നാഥ് ആവശ്യപ്പെട്ടു.
മോഡി ആദ്യം ഇത്തരം ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കണം. അതിനു ശേഷം തന്നോട് ചോദ്യങ്ങള്‍ ചോദിക്കണമെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്ര പ്രചാരണത്തിനായി ചെലവഴിക്കാവുന്ന തുകയുടെ പരിധി മറികടന്നതായി ചൂണ്ടിക്കാട്ടി എ.എ.പി നേതാവ് സഞ്ജയ് സിങ് തെരഞ്ഞെടുപ്പ് കമ്മീഷന് ഞായറാഴ്ച പരാതി നല്‍കിയിരുന്നു. മോഡിയുടെ വാരാണസിയിലെ റോഡ് ഷോയ്ക്ക് മാത്രം 1.27 കോടി രൂപ ചെലവായതായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഒരു സ്ഥാനാര്‍ത്ഥിക്ക് ആകെ ചിലവഴിക്കാവുന്ന പരാമാവധി തുക 70 ലക്ഷം ആണെന്നിരിക്കെയാണ് ഒരു റോഡ്‌ഷോയ്ക്ക് മാത്രം ഇത്രയും തുക ചിലവായതെന്നും ഇത് ചട്ടലംഘനമാണെന്നും അദ്ദേഹം പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
