
കൊച്ചി: യുവതിയുടെ ലൈംഗിക പീഡന പരാതിയെ തുടർന്ന് ബി. ജെ. പി ചാനലായ ജനം ടി. വിയുടെ ഡിസ്ട്രിബ്യൂഷന്‍ മേധാവിയെ പോലീസ് അറസ്റ്റ് ചെയ്തു. നെടുമ്പാശേരി ആപ്പിള്‍ റെസിഡന്‍സി ഫ് ളാറ്റില്‍ താമസക്കാരനായിരുന്ന തുരുത്തിശേരി സ്വദേശി ശ്രീകുമാറിനെ (42) ആണ് നെടുമ്പാശേരി പൊലീസ് അറസ്റ്റ് ചെയ്തത്. ഒളിവിലായിരുന്ന ഇയാള്‍ കോടതി നിര്‍ദേശത്തെത്തുടര്‍ന്ന് കീഴടങ്ങാന്‍ എത്തിയപ്പോഴാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പാലക്കാട് സ്വദേശിനിയായ യുവതിയെ മെയ് രണ്ടാം ആഴ്ച ശ്രീകുമാര്‍ താമസിക്കുന്ന ഫ് ളാറ്റില്‍ വെച്ച് പീഡിപ്പിച്ചെന്നാണ് പരാതി. യുവതിയുടെ പരാതിയെ തുടര്‍ന്ന് ഒളിവില്‍പോയ ശ്രീകുമാര്‍ മുന്‍കൂര്‍ജാമ്യത്തിന് ഹൈക്കോടതിയെ സമീപിച്ചെങ്കിലും കോടതി ജാമ്യം തള്ളിയിരുന്നു.

പെണ്‍കുട്ടിയും ശ്രീകുമാറും വിമാനത്താളത്തിനോടുചേര്‍ന്ന ഫ് ളാറ്റിലാണ് താമസിച്ചിരുന്നത്. ഫ് ളാറ്റിലെ ഫ്‌ളോര്‍ മാനേജരുടെ ജോലിയും യുവതി ചെയ്തിരുന്നു. നേരത്തെ രണ്ടു തവണ ശ്രീകുമാര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നു. എന്നാല്‍ രണ്ട് തവണയും ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടു. പിന്നീട് മുറി വൃത്തിയാക്കുന്നത് സംബന്ധിച്ച് ചോദിക്കാനെന്ന വ്യാജേന മുറിയിലേക്ക് വിളിച്ചുവരുത്തി വാതില്‍ അകത്തുനിന്ന് പൂട്ടിയശേഷം പീഡിപ്പിച്ചെന്നാണ് പരാതി. സംഭവം പുറത്ത് പറഞ്ഞാല്‍ അപായപ്പെടുത്തുമെന്നും ജോലി ഇല്ലാതാക്കുമെന്നും ശ്രീകുമാര്‍ ഭീഷണിപ്പെടുത്തി. പെണ്‍കുട്ടി പാലക്കാട്ടെ വീട്ടിലെത്തി അമ്മയോട് വിവരം പറഞ്ഞു. തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയത്. അങ്കമാലി മജിസ്‌ട്രേട്ട് പെണ്‍കുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.
