ന്യൂഡല്‍ഹി: ബാബറി മസ്ജിദ് തകര്‍ത്തതുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസില്‍ മുതിര്‍ന്ന ബി.ജെ.പി നേതാക്കളായ എല്‍.കെ. അദ്വാനിയ്ക്കും ഉമാഭാരതിയ്ക്കും മുരളി മനോഹര്‍ ജോഷിക്കും ജാമ്യം.കേസില്‍നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മുതിര്‍ന്ന ബി.ജെ.പി നേതാക്കളായ എല്‍.കെ. അഡ്വാനിയും മുരളി മനോഹര്‍ ജോഷിയും കേന്ദ്രമന്ത്രി ഉമാഭാരതിയും അടക്കമുള്ള 12 പ്രതികള്‍ നല്‍കിയ വിടുതല്‍ ഹര്‍ജി ലഖ്‌നൗവിലെ പ്രത്യേക സി.ബി.ഐ കോടതി തള്ളി.
ജോഷിയും ഉമാ ഭാരതിയും അടക്കമുള്ള എല്ലാ പ്രതികളും കേസില്‍ ക്രിമിനല്‍ ഗൂഢാലോചന കുറ്റത്തിന് വിചാരണ നേരിടണം. വിടുതല്‍ ഹര്‍ജി തള്ളിക്കൊണ്ടാണ് പ്രതികള്‍ക്കുമേല്‍ ഇന്ത്യന്‍ ശിക്ഷാനിയമം 120 ബി പ്രകാരം കോടതി ക്രിമിനല്‍ ഗൂഢാലോചനക്കുറ്റം ചുമത്തിയത്.
നേരിട്ട് കോടതിയില്‍ ഹാജരാകണമെന്ന ലഖ്‌നൗ വിചാരണ കോടതിയുടെ നിര്‍ദേശമനുസരിച്ചാണ് മുതിര്‍ന്ന ബി.ജെ.പി നേതാക്കളായ എല്‍കെ അദ്വാനി, മുരളി മനോഹര്‍, ജോഷി, ഉമാഭാരതി എന്നിവര്‍ ഉള്‍പ്പെടെ പ്രതിചേര്‍ക്കപ്പെട്ട എല്ലാവരും ലഖ്‌നൗവിലെ പ്രത്യേക സി.ബി.ഐ കോടതിയില്‍ ഹാജരായിരുന്നു.
ഓരോരുത്തരും 50,000 രൂപ വീതം കെട്ടിവച്ച് ജാമ്യം നേടാനാണ് കോടതി അനുമതി നല്കിയത്.ഇവര്‍ക്ക് പുറമേ മറ്റ് ഒമ്പത് പേര്‍ക്കും കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്. സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്നാണ് റായ്ബറേലി കോടതിയുടെ പരിഗണനയിലായിരുന്ന കേസ് ലഖ്‌നൗ കോടതിയിലേയ്ക്ക് മാറ്റിയത്. പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള വിനയ് കട്യാര്‍, സാധ്വി ഋതംഭര, വി.എച്ച്.പിയുടെ ഹരി ഡാല്‍മിയ എന്നിവരോടും നേരിട്ട് ഹാജരാവാന്‍ സി.ബി.ഐ പ്രത്യേക ജഡ്ജി എസ്.കെ. യാദവ് നിര്‍ദേശം നല്‍കിയിരുന്നു.അദ്വാനി, ഉമാഭാരതി, മുരളി മനോഹര്‍ ജോഷി എന്നിവരുള്‍പ്പെടെ 15 പേര്‍ക്കെതിരെ ബാബറി മസ്ജിദ് കേസില്‍ ഗൂഡാലോചനക്കുറ്റം പുനഃസ്ഥാപിക്കാന്‍ ഏപ്രില്‍ 19നാണ് സുപ്രീം കോടതി ഉത്തരവിട്ടത്. ലഖ്നൗ കോടതി കേസുകള്‍ പരിഗണിച്ച് രണ്ട് വര്‍ഷത്തിനുള്ളില്‍ വിധി പറയണമെന്നും സുപ്രീംകോടതി ഉത്തരവിട്ടിരുന്നു.