അയോധ്യ: രാജ്യം ഇന്നേവരെ കണ്ടിട്ടില്ലാത്ത അയോധ്യയിലെ ബാബറി മസ്ജിദ് കലാപം നടന്ന സ്ഥലത്ത് രാമക്ഷേത്ര നിര്‍മ്മാണത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി. സംഘപരിവാറിന്റെ ലക്ഷ്യം തന്നെ ബാബറി മസ്ജിദ് ഭൂമിയില്‍ രാമക്ഷേത്ര നിര്‍മ്മിക്കണമെന്നാണ്. ബാബറി മസ്ജിദ്-രാമജന്മഭൂമി തര്‍ക്കം സംബന്ധിച്ച കേസ് സുപ്രീം കോടതിയില്‍ നിലനില്‍ക്കേ തന്നെ അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിനുള്ള ഒരുക്കങ്ങള്‍ നടക്കുകയാണ്. യോഗി ആദിത്യ നാദിന്റെ നേത്യത്വത്തില്‍ ബി.ജെ.പി ഭരിക്കുന്ന ഉത്തര്‍ പ്രദേശില്‍ ഒരു വര്‍ഗീയ കലാപത്തിനുള്ള തിരിയാണ് കൊളുത്തപ്പെടുന്നതെന്ന് ഭയക്കേണ്ടിയിരിക്കുന്നു. ക്ഷേത്ര നിര്‍മ്മാണത്തിന് ആവശ്യമുള്ള കല്ലുകള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും അയോധ്യയില്‍ എത്തിത്തുടങ്ങി.വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തിലാണ് ബാബറി മസ്ജിദ് നിലനിന്നിരുന്ന ഇടത്ത് രാമക്ഷേത്ര നിര്‍മ്മാണത്തിനുള്ള നീക്കം നടക്കുന്നത്. ഉത്തര്‍ പ്രദേശില്‍ ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ രാമക്ഷേത്രം പെട്ടെന്ന് തന്നെ നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി വിശ്വഹിന്ദു പരിഷത്ത് പറയുന്നു.

ക്ഷേത്ര നിര്‍മ്മാണത്തിന് ഇനി തടസ്സങ്ങളില്ലെന്നും വി.എച്ച്.പി നേതാവ് ത്രിലോക് നാഥ് പാണ്ഡെ വ്യക്തമാക്കി. അഖിലേഷ് യാദവ് സര്‍ക്കാര്‍ ഉത്തര്‍ പ്രദേശ് ഭരിച്ചിരുന്ന കാലത്തും അയോധ്യയില്‍ ക്ഷേത്ര നിര്‍മ്മാണത്തിന് തുടക്കമിടാന്‍ വി.എച്ച്.പി ശ്രമിച്ചിരുന്നു. എന്നാല്‍ കല്ലുകള്‍ കൊണ്ടുവരുന്നത് സമാജ്വാദി സര്‍ക്കാര്‍ തടഞ്ഞിരുന്നു. കല്ലുകള്‍ കൊണ്ടുവരുന്നതിന് വാണിജ്യനികുതി വിഭാഗത്തില്‍ നിന്നും നല്‍കേണ്ട ഫോറം 39 വിലക്കിക്കൊണ്ടായിരുന്നു അഖിലേഷ് സര്‍ക്കാര്‍ അന്ന് ആ നീക്കത്തിന് തടയിട്ടത്. എന്നാല്‍ യോഗി സര്‍ക്കാരില്‍ നിന്നും അപേക്ഷിച്ച ഉടനെയാണ് വി.എച്ച്.പിക്ക് ഫോം ലഭ്യമായിരിക്കുന്നത്. രാജസ്ഥാനിലെ ഭരത്പൂരില്‍ നിന്നുള്ള രണ്ട് ലോഡ് കല്ലുകള്‍ കര്‍സേവക്പുരത്തെ വി.എച്ച്.പി ആസ്ഥാനത്ത് ഇറക്കിക്കഴിഞ്ഞു. വിവിധ ഭാഗങ്ങളില്‍ നിന്നും ഇനിയും നൂറ് കണക്കിന് കല്ലുകള്‍ ഉടന്‍ അയോധ്യയില്‍ എത്തുമെന്ന് വി.എച്ച്.പി പറയുന്നു. ഇപ്പോള്‍ അയോധ്യയില്‍ രാമക്ഷേത്രം പണിയാനുള്ള നീക്കം വീണ്ടുമൊരു സാമുദായിക സ്പര്‍ധയ്ക്ക് ഇടയാക്കുെമന്നാണ് രാജ്യം ഭയക്കുന്നത്. വീണ്ടുമൊരു കലാപ ഭൂമിയായി തീരുമോ അയോധ്യ..