ബംഗലൂരു: ബംഗലൂരുവില്‍ തട്ടിക്കൊണ്ടുപോയ മലയാളി എന്‍ജിനീയറിങ് വിദ്യാര്‍ഥിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥെന്‍ നിരജ്ജന്‍ കുമാറിന്റെ മകനായ ശരത്താ(19)ണ് കൊല്ലപ്പെട്ടത്. അഞ്ജനഹള്ളി തടാകത്തില്‍നിന്നാണ് ശരത്തിന്റെ മൃതദേഹം കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ശരത്തിന്റ ഉറ്റ സുഹൃത്തടക്കം ആറുപേരെ പൊലീസ് അറസ്റ്റുചെയ്തു. ഈമാസം 12 മുതലാണ് കാണാതായത്. 14 ന് ശരത്തിന്റെ വാട്ട്‌സാപ് സന്ദേശം മാതാവിനു ലഭിച്ചിരുന്നു. സഹോദരിയുടെ മൊബൈലില്‍ ശരത്തിന്റെ നമ്പരില്‍നിന്നു ചൊവ്വാ രാത്രി എട്ടരയോടെയാണു സന്ദേശം വന്നത്. ശരത്തിന്റെ മോചനത്തിനായി 50 ലക്ഷം രൂപ ആവശ്യപ്പെട്ടുകൊണ്ടുള്ള വാട്സ്ആപ് വീഡിയോ സന്ദേശമായിരുന്നു അത്.
പിതാവിന്റെ പ്രവര്‍ത്തിമൂലം ദുരിതമനുഭവിച്ചവരാണു തന്നെ തട്ടിക്കൊണ്ടുപോയതെന്നാണ് വിഡിയോയില്‍ ശരത്ത് പറയുന്നത്. അടുത്ത ദിവസം വീണ്ടും വിളിക്കും എന്നു പറഞ്ഞിരുന്നെങ്കിലും അങ്ങനെയൊരുകോള്‍ എത്തിയില്ല. കാറിനുള്ളില്‍വച്ചാണു വിഡിയോ എടുത്തത്. അപ്പോള്‍ തന്നെ കുടുംബം പൊലീസില്‍ പരാതി നല്‍കിയിരുന്നു. സംഭവത്തില്‍ പോലിസ് അന്വേഷണം തുടരുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തുന്നത്. പോലിസ് വാട്ട്‌സാപ് കേന്ദ്രീകരിച്ചും ശരത്തിന്റെ മൊബൈല്‍ കോളുകളും പരിശോധിച്ചപ്പോഴാണ് കൊലപാതകികളെ തിരിച്ചറിഞ്ഞത്. വിശാല്‍ എന്ന വിദ്യാര്‍ഥി ശരത്തിന്റെ സഹോദരിയുടെ സഹപാഠിയായിരുന്നു. ഇയാളാണ് കൃത്യത്തിന്റെ മുഖ്യസൂത്രധാരനെന്ന് പോലീസ് അറിയിച്ചു. പണത്തിനുവേണ്ടിയാണ് കൃത്യം ചെയ്തതെന്നും പോലിസ് വ്യക്തമാക്കി. 14 ാം തിയതി രാത്രി സ്വിഫ്റ്റ് കാറിനുള്ളില്‍ വച്ച് തന്നെയാണ് ശരത്തിനെകൊണ്ട് വാട്ടസാപ് വീഡിയോ അയക്കാന്‍ വിശാല്‍ നിര്‍ബന്ധിച്ചത്. തുടര്‍ന്ന് പണം ലഭിക്കാന്‍ സാധ്യതയില്ലെന്ന് മനസിലാക്കിയ വിശാല്‍ സുഹൃത്തുക്കളെ ഉപയോഗിച്ച് കാറില്‍ വച്ച് തന്നെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം ഒരുദിവസം വാഹനത്തിനുള്ളില്‍ തന്നെ സൂക്ഷിച്ച് അടുത്ത ദിവസം അഞ്ജനഹള്ളി തടാകത്തില്‍ കെട്ടിത്താഴ്ത്തുകയുമായിരുന്നു. കൊലപാതകം നടത്തിയവരെല്ലാം ബംഗലൂര്‍സ്വദേശികളാണ്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം വൈകീട്ടോടെ സംസ്‌കരിച്ചു. ഹെസാര്‍ഘട്ട റോഡില്‍ ആചാര്യ കോളജിലെ രണ്ടാം വര്‍ഷ ഓട്ടമൊബൈല്‍ എന്‍ജിനീയറില്‍ ഡിപ്ലോമ വിദ്യാര്‍ഥിയായിരുന്നു.
ബംഗലൂരുവില്‍ തട്ടിക്കൊണ്ടുപോയ മലയാളി വിദ്യാര്‍ഥി കൊല്ലപ്പെട്ട നിലയില്‍; കൊലപാതകം നടത്തിയത് സുഹൃത്തുക്കള്‍; കൊലയ്ക്ക് പ്രേരണയായ കാര്യം പോലിസ് പറയുന്നതിങ്ങനെ