ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയില്‍; ബിനോയ് കോടിയേരി ഒളിവില്‍ എന്ന് സൂചന; അറസ്റ്റ് ചെയ്യാനെത്തിയ മുംബൈ പോലീസിന് നിരാശ

  • Post category:news
  • Reading time:2 mins read
You are currently viewing ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയില്‍; ബിനോയ് കോടിയേരി ഒളിവില്‍ എന്ന് സൂചന; അറസ്റ്റ് ചെയ്യാനെത്തിയ മുംബൈ പോലീസിന് നിരാശ

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകന്‍ ബിനോയ് കോടിയേരിയെ ചോദ്യം ചെയ്യാനെത്തിയ പോലീസിന് നിരാശ. ബിനോയ് കോടിയേരി ഒളിവിലാണെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചന. ബിനോയിയെ കാണാനെത്തിയ മുംബൈ പോലീസിന് ഇതുവരെയും അതിന് സാധിച്ചിട്ടില്ല. തിരുവങ്ങാട്ടെയും മൂഴിക്കരയിലെയും വീട്ടില്‍ പോലീസ് തിരച്ചില്‍ നടത്തി.

ബിനോയിക്കെതിരെ തെളിവുകളുണ്ടെന്ന് പോലീസ് കുടുംബാംഗങ്ങളെ ബോധ്യപ്പെടുത്തി. ഇതിന്‍റെ അടിസ്ഥാനത്തിലാണ് അറസ്റ്റിന് നീങ്ങുന്നത്. ഇയാളുടെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. ഇതിനിടെ ബിനോയ് കോടിയേരിക്ക് പോലീസ് നോട്ടീസ് അയച്ചു. പീഡനക്കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചത്. മൂന്ന് ദിവസത്തിനകം ഹാജരാകണമെന്നാണ് നോട്ടീസിലെ ആവശ്യം. പീഡന പരാതിയില്‍ അന്വേഷണം പുരോഗമിക്കുന്നുവെന്ന് മുംബൈ പൊലീസ് വക്താവ് മഞ്ജുനാഥ് പ്രതികരിച്ചു.

വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചതിന് കേസെടുത്തെന്നും അദ്ദേഹം ഔദ്യോഗികമായി സ്ഥിരീകരിച്ചു.
യുവതി പരാതിയില്‍ ഉന്നയിച്ച പ്രകാരം കണ്ണൂരിലെ തിരുവങ്ങാട്ടുള്ള വിലാസം തേടിയാണ് മുംബൈ ഓഷിവാര പൊലീസ് സ്റ്റേഷനില്‍ നിന്നുള്ള പോലീസ് സംഘം കണ്ണൂരിലെത്തിയത്. എസ്‌.ഐ റാങ്കിലുള്ള രണ്ട് പേരാണ് എത്തിയത്. ഓഷിവാര സ്റ്റേഷനില്‍ നിന്നുള്ള വിനായക് ജാദവ്, ദയാനന്ദ് പവാര്‍ എന്നിവരാണ് എത്തിയത്. കണ്ണൂരിലെ രണ്ട് മേല്‍വിലാസങ്ങള്‍ക്ക് പുറമെ തിരുവനന്തപുരത്തെ വിലാസവും യുവതി പരാതിയില്‍ നല്‍കിയിരുന്നെന്നാണ് വിവരം.

എന്നാല്‍ ബിഹാര്‍ സ്വദേശിനിയായ 34-കാരി ഭീഷണിപ്പെടുത്തുന്നെന്ന് ആരോപിച്ച ബിനോയ് കോടിയേരി നല്‍കിയ പരാതിയില്‍ ഇപ്പോഴും കണ്ണൂര്‍ റേഞ്ച് ഐ.ജി തുടര്‍നടപടികള്‍ ആരംഭിച്ചിട്ടില്ലെന്ന് മനോരമ ന്യൂസ് റിപ്പോര്‍ട്ടില്‍ പറയുന്നു. മുംബൈയില്‍ നടന്ന സംഭവങ്ങളില്‍ കേരളത്തില്‍ കേസ് എടുക്കാനാകുമോ എന്ന ആശയ്കുഴപ്പമാണ് പോലീസിനുള്ളതെന്നാണ് വിവരം. ഇക്കാര്യം നേരത്തെ എസ്പി, ഐ.ജിക്ക് നല്‍കിയ റിപ്പോര്‍ട്ടിലും സൂചിപ്പിച്ചിരുന്നു. എന്നാല്‍ കേസ് വിവാദമായതോടെ നടപടികള്‍ തുടങ്ങാനാണ് നീക്കം.

യുവതിയുടെ പരാതിയില്‍ നടപടി ആംരഭിച്ച മുംബൈ പോലീസ് പരാതിക്കാരിയുടെയും സാക്ഷികളുടെയും മൊഴികളെടുക്കുന്ന നടപടികളിലേക്ക് തിരിഞ്ഞതായാണ് റിപ്പോര്‍ട്ട്. യുവതിക്കൊപ്പം ബിനോയ് നില്‍ക്കുന്ന ചിത്രങ്ങളും ബാങ്ക് സ്റ്റേറ്റ്‌മെന്റുകളും പോലീസ് പരിശോധിക്കും. വാട്‌സ്അപ് ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ തെളിവുകളും പോലീസ് പരിശോധിക്കുന്നുണ്ട്. ഇതിനിടെ കേസിലെ എഫ്.ഐ.ആര്‍ മുംബൈ പോലീസ് കോടതിയില്‍ സമര്‍പ്പിച്ചു. വെള്ളിയാഴ്ച അന്ധേരി കോടതിയിലാണ് എഫ്.ഐ.ആര്‍ സമര്‍പ്പിച്ചത്.

0Shares