
ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി ഓസ്ട്രേലിയ ലോകകപ്പ് സെമിയില്‍ കടന്നു. 64 റണ്‍സിനാണ് ഓസ്ട്രേലിയ വിജയം തീര്‍ത്തത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഓസീസ് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 285 റണ്‍സ് എടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ട് 44.4 ഓവറില്‍ 221 റണ്‍സിന് എല്ലാവരും പുറത്താകുകയായിരുന്നു. 115 പന്തില്‍ 89 റണ്‍സ് നേടിയ ബെന്‍ സ്റ്റോക്കാണ് ഇംഗ്ലണ്ട് നിരയില്‍ ടോപ് സ്കോര്‍ നേടിയത്. എന്നാല്‍ മറ്റ് ബാറ്റ്സ്മാന്മാര് പരാജയപ്പെട്ടതോടെ ഇംഗ്ലണ്ട് തകര്‍ന്നടിയുകയായിരുന്നു.
ആദ്യം ബാറ്റ് ചെയ്ത ഓസീസിന് സെഞ്ചുറി നേടിയ ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചും അര്‍ധസെഞ്ച്വറി നേടിയ ഡേവിഡ് വാര്‍ണറും ചേര്‍ന്ന് മികച്ച തുടക്കമാണ് നല്‍കിയത്. സ്റ്റീവ് സ്മിത്ത് 34 പന്തില്‍ 38 റണ്‍സും അലക്സ് കാരി 27 പന്തില്‍ 38 റണ്‍സും നേടി മികച്ച പിന്തുണ നല്കി. ടോസ് നേടിയ ഇംഗ്ലണ്ട് ഓസീസിനെ ബാറ്റിംഗിന് അയയ്ക്കുകയായിരുന്നു. ഫിഞ്ചും വാര്‍ണറും ശ്രദ്ധയോടെ ഇംഗ്ലീഷ് ബൗളിംഗിനെ നേരിട്ടു. 61 പന്തില്‍നിന്ന് ഫിഞ്ച് ആദ്യം അര്‍ധസെഞ്ച്വറി തികച്ചപ്പോള്‍ 52 പന്ത് നേരിട്ട വാര്‍ണര്‍ പിന്നാലെ അരസെഞ്ച്വറിയിലേക്ക് എത്തി. ഇത് മൂന്നാം തവണയാണ് ഈ ലോകകപ്പില്‍ ഫിഞ്ച്-വാര്‍ണര്‍ സഖ്യം സെഞ്ച്വറി കൂട്ടുകെട്ട് തീര്‍ക്കുന്നത്.

തൊട്ടുപിന്നാലെ മോയിന്‍ അലിക്ക് ഇരയായി വാര്‍ണര്‍ മടങ്ങി. ഇതിനിടെ ഈ ലോകകപ്പിലെ ടോപ് സ്കോറര്‍ പദവി വാര്‍ണര്‍ (500 റണ്‍സ്) അടിച്ചെടുത്തിരുന്നു. 123 റണ്‍സാണ് ഓസീസ് ഓപ്പണര്‍മാര്‍ സ്കോര്‍ ബോര്‍ഡില്‍ കൂട്ടിച്ചേര്‍ത്തത്. മൂന്നാമനായി എത്തിയ ഉസ്മാന് ഖവാജ ഫിഞ്ചിനു പിന്തുണ നല്‍കാനാണു ശ്രമിച്ചത്. എന്നാല്‍ സെഞ്ച്വറി തികച്ചതിനു പിന്നാലെ ഫിഞ്ച് പുറത്തായി. 116 പന്തില്‍നിന്ന് 11 ബൗണ്ടറിയും, രണ്ടു സിക്സറും ഉള്‍പ്പെടെ 100 റണ്‍സായിരുന്നു ഫിഞ്ചിന്റെ സമ്പാദ്യം. ഇതോടെ ഈ ലോകകപ്പിലെ തന്റെ രണ്ടാം സെഞ്ച്വറിയാണ് ഫിഞ്ച് പൂര്‍ത്തിയാക്കിയത്.
ടൂര്‍ണമെന്റിലെ രണ്ടാം സെഞ്ചുറി കുറിച്ച ഫിഞ്ച് ലോകകപ്പ് ടോപ് സ്കോറര്‍മാരുടെ പട്ടികയില്‍ 496 റണ്‍സുമായി വാര്‍ണര്‍ക്കു പിന്നില്‍ രണ്ടാം സ്ഥാനത്തെത്തി. 23 റണ്‍സ് നേടി ഖവാജയും മടങ്ങി. മാക്സ്വെല് ചില കൂറ്റനടികള്‍ നടത്തിയെങ്കിലും അമിതാവേശം വിനയായി. എട്ടു പന്തില്‍ 12 റണ്‍സായിരുന്നു സമ്പാദ്യം. സ്റ്റീവ് സ്മിത്ത് 38 റണ്‍സ് നേടി ക്രിസ് വോക്സിന് ഇരയായി മടങ്ങി. അവസാന ഓവറുകളില്‍ അലക്സ് കാരെ നടത്തിയ മികച്ചപ്രകടനമാണ് ഓസീസിനെ താരതമ്യേന സുരക്ഷിതമായ സ്കോറില്‍ എത്തിച്ചത്. കാരെ 27 പന്തില്‍ 38 റണ്‍സ് നേടി പുറത്താകാതെനിന്നു.
