ന്യൂഡല്‍ഹി: യെമനില്‍ നിന്ന് ഭീകരര്‍ തട്ടിക്കൊണ്ടുപോയ ഫാദര്‍ ടോം ഉഴുന്നാലിന്റെ മോചനത്തിന് സാധ്യമായ എല്ലാ വഴികളും തേടുമെന്ന് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്. ഫാദറിന്റെ വീഡിയോ താൻ കണ്ടുവെന്നും അദ്ദേഹം ഇന്ത്യന്‍ പൗരനാണെന്നും, ഓരോ ഇന്ത്യക്കാരന്റെയും ജീവൻ വിലപ്പെട്ടതാണെന്നും മോചനത്തിനുവേണ്ടി സാധ്യമായതെല്ലാം ചെയ്യുമെന്നും സുഷമാ സ്വരാജ് ട്വീറ്ററിലൂടെ അറിയിച്ചു.

കഴിഞ്ഞ മാര്‍ച്ച് ആദ്യവാരത്തിലാണ് ഏദനിലെ മിഷനറീസ് ഓഫ് ചാരിറ്റിയുടെ വൃദ്ധമന്ദിരത്തില്‍നിന്ന് ഫാ. ടോമിനെ ഭീകരര്‍ തട്ടിക്കൊണ്ടുപോയത്. നാല് കന്യാസത്രീകളെയടക്കം 16 പേരെ കൂട്ടക്കൊല ചെയ്തതിനു ശേഷമായിരുന്നു ഇത്. ഫാദര്‍ സുരക്ഷിതനാണെന്ന് സനയിലെ ഇന്ത്യന്‍ എംബസി നേരത്തെ സ്ഥിരീകരിച്ചിരുന്നു.
