കണ്ണൂര്‍: ഫസല്‍ വധക്കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം പുറത്ത് വന്ന മൊഴിയെ തള്ളി ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ സുബീഷ്. പുറത്തുവന്നിരിക്കുന്ന ദൃശ്യങ്ങള്‍ പോലീസ് തന്നെ ക്രൂരമായി മര്‍ദ്ദിച്ചതിനുശേഷമെടുത്ത മൊഴിയാണെന്ന് സുബീഷ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സി.പി.എം പ്രാദേശികനേതാവ് മോഹനനന്‍ കൊലക്കേസുമായി ബന്ധപ്പെട്ട് 2016 നവംബര്‍ 17നാണ് തന്നെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. വയനാട്ടില്‍ നിന്നും കുടുംബസമേതം മാഹിയിലേക്ക് വരവേയായിരുന്നു അറസ്റ്റ്. പോലീസ് ബലംപ്രയോഗിച്ച് പിടിച്ചുകൊണ്ടുപോയി. തുടര്‍ന്ന് അഴീക്കോട് തീരദേശ പോലീസ് സ്റ്റേഷനിലെത്തിച്ച് രണ്ടുദിവസം ക്രൂരമായി മര്‍ദിച്ചു.

തുടര്‍ന്ന് ഭീഷണിപ്പെടുത്തി പോലീസിന് അനുകൂലമായ മൊഴി നല്‍കാന്‍ ആവശ്യപ്പെടുകയായിരുന്നു എന്നാണ് സുബീഷ് പറഞ്ഞത്. ഡി.വൈ.എസ.്പി.മാരായ സദാനന്ദനും പ്രിന്‍സ് അബ്രഹാമുമാണ് ചേര്‍ന്നാണ് തന്നെ ചോദ്യം ചെയ്തതെന്നും സുബീഷ് പറഞ്ഞു. പോലീസ് മര്‍ദ്ദിച്ചതുമായി സംബന്ധിച്ച് മട്ടന്നൂര്‍, കൂത്തുപറമ്പ് കോടതികളിലും സംസ്ഥാനപോലീസ് കംപ്ലയിന്റ് അതോറിറ്റിക്കും ദേശീയ മനുഷ്യാവകാശ കമ്മീഷനും താന്‍ പരാതി നല്‍കിയിരുന്നു. ഫസല്‍ വധക്കേസുമായി തനിക്ക് യാതൊരു ബന്ധവുമില്ല. മോഹനനന്‍ വധക്കേസില്‍ തന്നെ അകാരണമായി പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. ഇപ്പോഴും പുറത്തുവന്ന വിവാദമൊഴി സംബന്ധിച്ച് പുനപ്പരിശോധന ഉള്‍പ്പെടെ ഏതു ശാസ്ത്രീയമായ അന്വേഷണത്തിനും താന്‍ തയ്യാറാണെന്നും അഭിഭാഷകന്‍ പ്രേമനോടേപ്പം നടത്തിയ പത്രസമ്മേളനത്തില്‍ സുബീഷ് കൂട്ടിചേര്‍ത്തു.