ഫലം കണ്ടറിയണം; ഉത്തരാഖണ്ഡിലും ഉത്തര്‍പ്രദേശിലും നിയമസഭ തിരഞ്ഞെടുപ്പ് ആരംഭിച്ചു.

  • Post category:news
  • Reading time:1 min read
You are currently viewing ഫലം കണ്ടറിയണം; ഉത്തരാഖണ്ഡിലും ഉത്തര്‍പ്രദേശിലും നിയമസഭ തിരഞ്ഞെടുപ്പ് ആരംഭിച്ചു.

ലക്നൗ: ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ് നിയമസഭകളിലേക്കുള്ള തിരഞ്ഞെടുപ്പ് ആരംഭിച്ചു. ഏഴ് ഘട്ടങ്ങളിലുള്ള ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പില്‍ രണ്ടാംഘട്ട വോട്ടെടുപ്പാണ് ഇന്ന് നടക്കുന്നത്. ഉത്തരാഖണ്ഡില്‍ ഒറ്റഘട്ടമാണ് തിരഞ്ഞെടുപ്പ്. ചില ബൂത്തുകളില്‍ വോട്ടിങ് മെഷീന്‍ പ്രവര്‍ത്തിക്കാത്തത് പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. ഉത്തര്‍പ്രദേശില്‍ ഒന്നാംഘട്ട വോട്ടെടുപ്പില്‍ 64.22 ശതമാനം പോളിങാണ് രേഖപ്പെടുത്തിയത്. കനത്തസുരക്ഷയാണ് പ്രദേശങ്ങളില്‍ ഒരുക്കിയിട്ടുള്ളത്. മാര്‍ച്ച് 11നാണ് വോട്ടെണ്ണല്‍.

7,512,559 വോട്ടര്‍മാരാണ് ഉത്തരാഖണ്ഡില്‍ ജനവിധി നിര്‍ണയിക്കുന്നത്. 70ല്‍ 69 അസംബ്ലി സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. 628 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. കര്‍ണപ്രയാഗ് മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് മാര്‍ച്ച് 9ലേക്ക് മാറ്റിയിരിക്കുകയാണ്. ബിഎസ്പി സ്ഥാനാര്‍ഥി കുല്‍ദീപ് സിങ് കന്‍വാസിയുടെ മരണത്തെ തുടര്‍ന്നാണ് വോട്ടെടുപ്പ് മാറ്റിയത്.

ബി.ജെ.പി യും കോണ്‍ഗ്രസും തമ്മിലുള്ള ശക്തമായ പോരാട്ടമാണ് ഉത്തരാഖണ്ഡില്‍ നടക്കുന്നത്. വിജയ് ബഹുഗുണയുടെ നേതൃത്വത്തിലുള്ള അട്ടിമറി ശ്രമം അതിജീവിച്ച മുഖ്യമന്ത്രി ഹരീഷ് റാവത്താണ് കോണ്‍ഗ്രസിനെ മുന്നില്‍ നിന്ന് നയിച്ചത്. സംസ്ഥാന നേതാക്കളുടെ തമ്മിലടി ബി.ജെ.പി ക്ക് തലവേദനയായെങ്കിലും ബി.ജെ.പി ക്ക് മികച്ച പ്രതീക്ഷയാണ് ഉള്ളത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, അമിത് ഷാ, ബിസി ഖണ്ഡൂരി എന്നിവരായിരുന്നു മുഖ്യപ്രചാരകര്‍. ക്രമസമാധാനം, ജാതി, ഭരണം എന്നിവയാണ് പ്രതിപക്ഷം ആയുധമാക്കുന്നത്. നോട്ട് നിരോധനം തന്നെയാണ് കോണ്‍ഗ്രസ് ബി.ജെ.പി ക്കെതിരെ ഉത്തരാഖണ്ഡിലും പ്രയോഗിച്ചിരിക്കുന്ന ആയുധം.

ഉത്തര്‍പ്രദേശിലെ 67 മണ്ഡലങ്ങളിലാണ് രണ്ടാംഘട്ടം വോട്ടെടുപ്പ് നടക്കുന്നത്. 720 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. എസ്പി നേതാവ് അസംഖാന്‍, മകന്‍ അബ്ദുള്ള അസം, കോണ്‍ഗ്രസ് മുന്‍ എംപി സഫര്‍ അലി നഖ്വിയുടെ മകന്‍ സെയ്ഫ് അലി നഖ്വി, മുന്‍ കേന്ദ്ര മന്ത്രി ജിതിന്‍ പ്രസാദ, ബി.ജെ.പി നിയമസഭ കക്ഷി നേതാവ് സുരേഷ് കുമാര്‍ഖന്ന, സംസ്ഥാന മന്ത്രി മെഹബൂബ് അലി എന്നിവരാണ് ജനവിധി തേടുന്ന പ്രമുഖര്‍. രണ്ട് ലക്ഷത്തിലധികം വോട്ടര്‍മാരാണ് ഉത്തര്‍പ്രദേശ് രണ്ടാംഘട്ട വോട്ടെടുപ്പില്‍ വിധി നിര്‍ണയിക്കുന്നത്.

0Shares