പൗരന്മാരുടെ സുരക്ഷയാണ് വലുത്; ടിക് ടോക്ക് ഉടമകളായ ചൈനീസ് കമ്പനിക്കെതിരെ അമേരിക്കയില്‍ അന്വേഷണം

  • Post category:news
  • Reading time:1 min read
You are currently viewing പൗരന്മാരുടെ സുരക്ഷയാണ് വലുത്; ടിക് ടോക്ക് ഉടമകളായ ചൈനീസ് കമ്പനിക്കെതിരെ അമേരിക്കയില്‍ അന്വേഷണം

ടിക് ടോക്ക് ഉടമകളായ ചൈനീസ് കമ്പനി ബൈറ്റ്ഡാന്‍സിനെതിരെ അമേരിക്കിയല്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി. അമേരിക്കന്‍ പൗരന്മാരുടെ സുരക്ഷ കണക്കിലെടുത്താണ് നടപടി എന്ന് വൃത്തങ്ങള്‍ അറിയിച്ചു. വേള്‍ഡ് വൈഡ് ആപ്പായിരുന്ന മ്യൂസിക്കലി 2017 നവംബറിലാണ് ബൈറ്റ്ഡാന്‍സ് സ്വന്തമാക്കിയത്. അമേരിക്കന്‍ കമ്പനിയായ മ്യൂസിക്കലിയെ സ്വന്തമാക്കുന്നതിനായി നടന്ന നൂറ് കോടി ഡോളറിന്‍റെ ഇടപാട് അന്വേഷണ വിധേയമാവും.

അമേരിക്കന്‍ പൗരന്മാരുടെ രഹസ്യ വിവരങ്ങള്‍ ചൈനീസ് ഭരണകൂടത്തിന് കൈമാറാന്‍ ബൈറ്റ്ഡാന്‍സ് തയ്യാറാകും, ചൈനീസ് വിരുദ്ധ ഉള്ളടക്കങ്ങള്‍ സെന്‍സര്‍ ചെയ്യപ്പെടും ഉള്‍പ്പടെയുള്ള ആരോപണങ്ങളാണ് വിവിധ അമേരിക്കന്‍ ജനപ്രതിനിധികള്‍ ടിക് ടോക്കിനെതിരെ ഉന്നയിക്കുന്നത്. അമേരിക്കയുള്‍പ്പടെയുള്ള രാജ്യങ്ങളില്‍ ടിക് ടോക്കിന് വലിയ സ്വീകാര്യതയാണ് ഉള്ളത്. അമേരിക്കയും ചൈനയും തമ്മില്‍ നിലനില്‍ക്കുന്ന വ്യാപാര യുദ്ധത്തിന്‍റെ പശ്ചാത്തലത്തിലാണ് അമേരിക്കന്‍ ഭരണകൂടം ടിക് ടോക്കിനെതിരെ തിരിഞ്ഞിരിക്കുന്നത്.

അമേരിക്കയിലെ 2.65 കോടി പ്രതിമാസ ഉപയോക്താക്കളില്‍ 60 ശതമാനം പേര്‍ 16 വയസിനും 24 വയസിനും ഇടയില്‍ പ്രായമുള്ളവരാണ്. കൗമാരക്കാര്‍ക്കിടയില്‍ ജനപ്രീതിയാര്‍ജിച്ചുവരുന്നതിനിടയിലാണ് രാജ്യസുരക്ഷ സംബന്ധിച്ച ആരോപണങ്ങള്‍ ഉയര്‍ന്നുവന്നത്. എന്നാല്‍ ടിക് ടോക് വഴിയല്ല അമേരിക്കന്‍ പൗരന്മാരുടെ വിവരങ്ങള്‍ ചൈനയ്ക്ക് ചോര്‍ന്ന് കിട്ടുന്നതെന്നും പുറത്തുള്ള സെര്‍വറുകള്‍ വഴിയാണ് നടക്കുന്നത് എന്നും ടിക് ടോക് അധികൃതര്‍ വ്യക്തമാക്കിയിരുന്നു.

തങ്ങളുടെ ഉപയോക്താക്കളെ നിയന്ത്രിക്കാനുള്ള അധികാരം ചൈനക്കില്ല എന്നും ടിക് ടോക്ക് പറഞ്ഞു. അന്താരാഷ്ട്ര മാധ്യമങ്ങളില്‍ ചര്‍ച്ചയായ ഹോങ് കോങ് പ്രതിഷേധം സംബന്ധിച്ച വളരെ കുറച്ച് വീഡിയോകള്‍ മാത്രമേ ടിക് ടോക്കില്‍ വന്നുള്ളൂ എന്ന് അമേരിക്കന്‍ സെനറ്റര്‍ മാര്‍ക്കോ റൂബിയോ ഒക്ടോബറില്‍ ചൂണ്ടിക്കാണിക്കുകയുണ്ടായി. ഇത് മുന്‍നിര്‍ത്തിയാണ് ടിക് ടോക്ക് ചൈനയ്ക്ക് വേണ്ടി ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യുന്നുണ്ടെന്ന ആരോപണം അമേരിക്കന്‍ ജനപ്രതിനിധികള്‍ ഉന്നയിക്കുന്നത്. ചൈനീസ് ഉടമസ്ഥതയിലുള്ള കമ്പനികളില്‍ നിന്നെല്ലാം അമേരിക്കക്കാരെ സംബന്ധിച്ച വലിയ അളവിലുള്ള വിവരങ്ങള്‍ ചൈന കൈക്കലാക്കുന്നുണ്ടെന്നും ആരോപണമുയരുന്നു.

0Shares