
രണ്ട് ദിവസം നീണ്ട അനിശ്ചിതത്വത്തിന് വിരാമമിട്ട് അമേഠിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നാമനിര്‍ദേശ പത്രിക സ്വീകരിച്ചു. കമ്മീഷന് മുന്‍പില്‍ രാഹുൽ ഗാന്ധി നാമനിര്‍ദേശ പത്രികയ്ക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ഗുരുതര പിഴവുകളുണ്ടെന്ന് ചൂണ്ടിക്കാട്ടിയ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുടെ വാദങ്ങൾ തള്ളിയാണ് നടപടി.

ലണ്ടന്‍ ആസ്ഥാനമായി റജിസ്റ്റര്‍ ചെയ്ത കമ്പനിയുടെ രേഖകളില്‍ രാഹുല്‍ ഗാന്ധി ബ്രിട്ടീഷ് പൗരനാണെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും, സത്യവാങ്ങ് മൂലത്തിൽ കമ്പനിയുടെ ആസ്തിയെക്കുറിച്ചും ലാഭ വിഹിതത്തെക്കുറിച്ചും വിശദമാക്കിയിട്ടില്ലെന്നുമായിരുന്നു സ്വതന്ത്ര സ്ഥാനാർത്ഥിയായ ലാല്‍ ഉന്നയിച്ച തടസവാദങ്ങള്‍. തെരഞ്ഞെടുപ്പ് കമ്മീഷന്‍ പരിശോധനയ്ക്കിടെ സ്ഥാനാർത്ഥി ഉന്നയിച്ച ആരോപണം പരിശോധിക്കുന്നതിനായി വരണാധികാരി പരിശോധന ഇന്നത്തേക്ക് മാറ്റി വയ്ക്കുകയായിരുന്നു.
ഇതുമായി ബന്ധപ്പെട്ട വിഷയത്തിൽ കോണ്‍ഗ്രസ് അധ്യക്ഷനിൽ നിന്നും വരണാധികാരി വിശദീകരണം തേടുകയും ചെയ്തിരുന്നു. ഇതുൾപ്പെടെ പരിശോധിച്ചാണ് വരണാധികാരി ആരോപണങ്ങൾ തള്ളിയത്. സ്വതന്ത്ര സ്ഥാനാർത്ഥിയുടെ ആരോപണം ഏറ്റെടുത്ത പൗരത്വവിവാദം ബി.ജെ.പി ഏറ്റെടുക്കുകയും രാഹുലിനെതിരെ രാജ്യവ്യാപമായി പ്രചാരണായുധമാക്കുകയും ചെയ്തതിരുന്നു.
അതേസമയം, എന്നാല്‍ എല്ലാ തിരഞ്ഞെടുപ്പ് വേളയിലും അടിസ്ഥാനരഹിതമായ ഇത്തരം ആരോപണങ്ങള്‍ രാഹുലിനെതിരെ ഉയരാറുണ്ടെന്നായിരുന്നു വിഷയത്തോട് രാഹുലിന്‍റെ അഭിഭാഷകന്‍റെ പ്രതികരണം.
