പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രക്ഷോഭം; ചന്ദ്രശേഖര്‍ ആസാദിന് ജാമ്യം

  • Post category:news
  • Reading time:1 min read
You are currently viewing പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രക്ഷോഭം; ചന്ദ്രശേഖര്‍ ആസാദിന് ജാമ്യം

ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന് ജാമ്യം. ആഴ്ചകള്‍ നീണ്ട കസ്റ്റഡിക്കൊടുവിലാണ് ജാമ്യം അനുവദിച്ചത്. പൗരത്വനിയമത്തിനെതിരെ പ്രക്ഷോഭം നയിച്ചതിനാണ് ആസാദിനെ അറസ്റ്റ് ചെയ്തത്. ഡല്‍ഹി തീസ് ഹസാരി കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. അഡീഷണല്‍ സെഷന്‍സ് ജഡ്ജി കാമിനി ലോയാണ് ജാമ്യാപേക്ഷയില്‍ വിധി പറഞ്ഞത്.

അടുത്ത നാല് ആഴ്ചത്തേക്ക് ചന്ദ്രശേഖര്‍ ആസാദ് ഡല്‍ഹിയില്‍ ഉണ്ടാകാന്‍ പാടില്ല. ഈ ആഴ്ചകളിലെ എല്ലാ ശനിയാഴ്ചയും യു.പിയിലെ സഹറന്‍പുര്‍ പോലീസ് സ്‌റ്റേഷനില്‍ എത്തി ഒപ്പിടണം. അതിന് ശേഷം കുറ്റപത്രം സമര്‍പ്പിക്കുന്നത് വരെ എല്ലാ മാസത്തിലേയും അവസാന ശനിയാഴ്ച സ്റ്റേഷനിലെത്തണം. ചികിത്സക്കായി ഡല്‍ഹിയില്‍ വരേണ്ടതുണ്ടെങ്കില്‍ പോലീസിനെ അറിയിക്കണം.

പ്രതിഷേധം മൗലികാവകാശമാണെന്ന് കഴിഞ്ഞ ദിവസം ജാമ്യ ഹര്‍ജി പരിഗണിക്കവെ അഡീഷണല്‍ സെഷന്‍സ് ജഡ്ജി കാമിനി ലാവു ഓര്‍മിപ്പിച്ചിരുന്നു. പ്രതിഷേധം നടന്ന ജുമാമസ്ജിദ് പാക്കിസ്ഥാനിലാണെന്ന രീതിയിലാണ് പോലീസ് പെരുമാറുന്നത്. പാകിസ്ഥാനില്‍ ആണെങ്കില്‍ തന്നെ പ്രതിഷേധിക്കാന്‍ അവകാശമുണ്ടെന്നും ജഡ്ജി പറഞ്ഞു. പാകിസ്ഥാന്‍ ഇന്ത്യയുടെ ഭാഗമായിരുന്നുവെന്നും ജസ്റ്റിസ് കാമിനി ലാവു വ്യക്തമാക്കി. ജാമ്യാപേക്ഷ തള്ളണമെന്നു വാദിക്കാന്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ശ്രമിക്കുന്നതിനിടെയായിരുന്നു കോടതിയുടെ വിമര്‍ശനം.

0Shares