കൊച്ചി: മമ്മൂട്ടി നായകനായി ഇറങ്ങുന്ന ബ്രഹ‌്മാണ്ഡചിത്രം മാമാങ്കവുമായി ബന്ധപ്പെട്ട് തുടങ്ങിയ വിവാദങ്ങള്‍ തുടരുകയാണ്. ചിത്രത്തിൽ നിന്നും സംവിധായകൻ സജീവ‌് പിള്ളയെ മാറ്റി പകരം സംവിധാന ചുമതല പത്മകുമാറിനെ ഏല്പിച്ചിരിക്കുകയാണ് നിർമാതാവ്.
ഇതിനുപിന്നെലെ സംവിധായകന്‍ സജീവ് പിള്ളയ്‌ക്കെതിരെ മാനനഷ്ടകേസുമായി നിര്‍മാതാവ‌് രംഗത്ത‌് വന്നു. സജീവ് പിള്ളയുടെ പരിചയക്കുറവും നിസ്സഹകരണവും കാരണം തനിക്ക് 13 കോടി രൂപയുടെ നഷ്ടമുണ്ടാക്കി. 30 ദിവസത്തിനുള്ളില്‍ തുക നല്‍കണമെന്നും സജീവിന‌് അയച്ച വക്കീല്‍ നോട്ടീസിൽ പറയുന്നു.
സിനിമാ ചിത്രീകരണം തുടങ്ങുന്നതിന് മുമ്പ് തിരക്കഥയെ വലിയ രീതിയില്‍ പുകഴ്‌ത്തിയ നിർമാതാവാണ് വേണു കുന്നപ്പിള്ളി. ഇപ്പോൾ തിരക്കഥയില്‍ തിരുത്തല്‍ ആവശ്യപ്പെടുകയും അതിന്മേൽ വാശിപിടിക്കുകയുമാണ് നിർമാതാവ്. ഇവർ തമ്മിൽ തെറ്റാൻ കാരണവും അത് തന്നെ. ക്ലൈമാക്‌സ് മാറ്റണമെന്നും ഹൈന്ദവവല്‍ക്കരണവും യുക്തിക്ക് നിരക്കാത്ത പല രംഗങ്ങളും ഉള്‍പ്പെടുത്തണമെന്നും നിര്‍മാതാവ‌് ആവശ്യപ്പെട്ടതായി സജീവ‌് പിള്ള വെളിപ്പെടുത്തി. തന്നെയും തൻ്റെ 12 വര്‍ഷത്തെ സ്വപ‌്നമായ സിനിമയയെും തകര്‍ക്കാനാണ‌് ഇപ്പോൾ നിര്‍മാതാവ‌് ശ്രമിക്കുന്നത‌് എന്നും സജീവ‌് പിള്ള പറഞ്ഞു.