
ദില്ലി: എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ ഉത്തര്‍പ്രദേശ് പൊലീസ് കസ്റ്റഡിയിലെടുത്തു. കൂട്ടക്കൊലക്ക് ഇരയായവരുടെ കുടുംബത്തെ സന്ദർശിക്കാൻ എത്തിയപ്പോഴാണ് പോലീസ് നടപടി.
സോന്‍ഭദ്രയിൽ ബുധനാഴ്ച്ച ഗുജ്ജാര്‍, ഗോണ്ട് വിഭാഗക്കാര്‍ക്കിടയില്‍ സംഘര്‍ഷമുണ്ടാവുകയും സംഭവത്തില്‍ പത്ത് പേര്‍ കൊലപ്പെടുകയും ചെയ്തിരുന്നു. 24 പേര്‍ക്ക് സംഭവത്തിൽ പരിക്കുണ്ട്. ഈ പ്രദേശത്ത് സമാദാനപരമായി സന്ദർശനം നടത്താൻ എത്തിയതായിരുന്നു പ്രിയങ്ക. അപ്പോഴാണ് യോഗി പോലീസിൻ്റെ നടപടിയുണ്ടായിരിക്കുന്നത്.

സ്ഥലത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ടെന്നും അതുകൊണ്ടാണ് പ്രിയങ്കയെ കസ്റ്റഡിയിലെടുത്തതെന്നും യു.പി പൊലീസ് അറിയിച്ചു. എന്ത് ചെയ്താലും പിന്മാറില്ലെന്നും കൂട്ടക്കൊലക്ക് ഇരയായവരുടെ കുടുംബത്തെ സമാധാനപൂര്‍വ്വം സന്ദര്‍ശിക്കാന്‍ പോയപ്പോഴായിരുന്നു തന്നെ പൊലീസ് തടഞ്ഞതെന്നും പ്രിയങ്ക പറഞ്ഞു.
