പ്രശസ്തരാണെന്ന ഒരേ ഒരു കാരണത്താല്‍ ചലചിത്ര താരങ്ങള്‍ രാഷ്ട്രീയത്തിലേയ്ക്ക് ഇറങ്ങുന്നത് ദുരന്തമെന്ന് നടന്‍ പ്രകാശ് രാജ്

  • Post category:news
  • Reading time:2 mins read
You are currently viewing പ്രശസ്തരാണെന്ന ഒരേ ഒരു കാരണത്താല്‍ ചലചിത്ര താരങ്ങള്‍ രാഷ്ട്രീയത്തിലേയ്ക്ക് ഇറങ്ങുന്നത് ദുരന്തമെന്ന് നടന്‍ പ്രകാശ് രാജ്

ബെഗലൂരു: സിനിമാ താരങ്ങളുടെ രാഷ്ട്രീയ പ്രവേശനത്തെ വിമര്‍ശിച്ച് ദേശീയ അവാര്‍ഡ് ജേതാവും നടനുമായ പ്രകാശ് രാജ്. താരങ്ങള്‍ രാഷ്ട്രീയത്തിലേയ്ക്ക് ഇറങ്ങുന്നത് ദുരന്തം. പ്രശസ്തരാണെന്ന ഒരേ ഒരു കാരണമാണ് ഇവര്‍ രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതിനായി കാണുന്നത്. കമല്‍ഹാസന്‍, രജനികാന്ത്, പവന്‍ കല്യാണ്‍, ഉപേന്ദ്ര തുടങ്ങിയ താരങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രഖ്യാപിക്കാനുള്ള നീക്കങ്ങള്‍ ശക്തമായ സാഹചര്യത്തിലാണ് പ്രകാശ് രാജ് രൂക്ഷ വിമര്‍ശനവുമായി എത്തുന്നത്. പ്രശസ്തരാണെന്ന ഒറ്റ കാരണമല്ലാതെ രാജ്യം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ നിലപാട് പോലും സ്വീകരിക്കാത്തവരെ ജനം എങ്ങനെയാണ് വിശ്വസിക്കുകയെന്ന് പ്രകാശ് രാജ് ചോദിക്കുന്നു. ബെഗലുരുവില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു പ്രകാശ് രാജ്. കഴിഞ്ഞ ദിവസം കമല്‍ ഹാസന്‍ രാഷ്ട്രീയത്തിലേക്കിറങ്ങുന്നതിന്റെ സൂചനകള്‍ നല്‍കിയതിന് പിന്നാലെയാണ് പ്രകാശ് രാജിന്റെ പ്രസ്താവന. വോട്ട് ചെയ്യുന്നവര്‍ ആരാധകര്‍ മാത്രമല്ലെന്നത് വിസ്മരിക്കരുത്. രാജ്യത്തിന്റെ ഉത്തരവാദിത്ത്വമുള്ള പൗരന്മാരാണെന്നുള്ള വിഷയം വോട്ട് രേഖപ്പെടുത്തുന്നവര്‍ മറക്കരുത്. താരങ്ങളുടെ രാഷ്ട്രീയ നിലപാട് എന്താണെന്നും പ്രകടന പത്രികയില്‍ എന്തെല്ലാം ഉള്‍പ്പെടുത്തുമെന്നും പ്രശ്‌നങ്ങളെ എങ്ങനെ അഭിമുഖീകരിക്കുമെന്നും കൃത്യമായി ജനങ്ങളെ അറിയിക്കാന്‍ രാഷ്ട്രീയത്തില്‍ ഇറങ്ങുന്നവര്‍ക്ക് ഉത്തരവാദിത്ത്വമുണ്ടെന്നും പ്രകാശ് രാജ് വ്യക്തമാക്കി. അഭിനേതാക്കളെന്ന നിലില്‍ ഇവരോടെല്ലാം ആരാധനയുണ്ടെന്നും എന്നാല്‍ രാഷ്ട്രീയ നിലപാട് വിശദീകരിക്കാതെ ഇവരിലാര്‍ക്കും തന്നെ വോട്ട് ചെയ്യില്ലെന്നും പ്രകാശ് രാജ് വിശദമാക്കി. നോട്ട് നിരോധനത്തിന്റെ ഒന്നാം വാര്‍ഷിക ദിനത്തില്‍ മോദി സര്‍ക്കാരിനെ പ്രകാശ് രാജ് നിശിതമായി വിമര്‍ശിച്ചിരുന്നു. കാലഘട്ടം കണ്ട ഏറ്റവും വലിയ മണ്ടത്തരത്തിന് ഇനിയെങ്കിലും ക്ഷമ ചോദിക്കാന്‍ തയ്യാറാണോ എന്നായിരുന്നു പ്രകാശ് രാജ് ട്വിറ്ററില്‍ കുറിച്ചത്. ‘ദിസ് ഡേ ദാറ്റ് എയ്ജ്’ എന്ന തലക്കെട്ടോടെ ആരംഭിച്ച കുറിപ്പില്‍ നോട്ടു നിരോധനത്തിലൂടെ പണക്കാര്‍ തങ്ങളുടെ പണത്തെ തിളങ്ങുന്ന പുതിയ നോട്ടുകളിലേക്ക് മാറ്റിയെന്നും അതിന്റെ ആഘാതം നിസഹായരായ പാവപ്പെട്ടവരേയും അസംഘടിതരായ തൊഴിലാളികളെയും വട്ടം കറക്കിയെന്നും അദ്ദേഹം പറഞ്ഞു. മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ മരണത്തില്‍ പ്രധാനമന്ത്രി സ്വീകരിച്ച മൗനത്തെ രൂക്ഷമായി വിമര്‍ശിച്ചും പ്രകാശ് രാജ് രംഗത്തെത്തിയിരുന്നു. ഗൗരിയുടെ മരണം ആഘോഷമാക്കിയവര്‍ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് താരം ഉന്നയിച്ചത്. കൂടാതെ രാജ്യത്ത് ഹിന്ദു തീവ്രവാദം നിലനില്‍ക്കുന്നുവെന്ന കമല്‍ഹാസന്റെ പ്രസ്താവനകളെ പിന്തുണച്ചും അദ്ദേഹം മുന്നോട്ട് വന്നിരുന്നു.

 

0Shares