
റൺവെയിൽ വെള്ളം കയറിയതിനെ തുടർന്ന് നെടുമ്പാശേരി വിമാനത്താവളം ഞായറാഴ്ച വൈകിട്ട് മൂന്നുമണി വരെ അടച്ചിട്ടു. മഴയ്ക്കു ശമനമില്ലാത്തതും ജലനിരപ്പ് ഉയർന്നതും കണക്കിലെടുത്ത് കൂടുതൽ നാശനഷ്ടങ്ങൾ ഒഴിവാക്കുന്നതിന് വിമാനത്താവളത്തിന്‍റെ പ്രവർത്തനം ഞായറാഴ്ച വരെ നിർത്തിവയ്ക്കാൻ തീരുമാനിക്കുകയായിരുന്നു.
മോട്ടോർ ഉപയോഗിച്ച് വെള്ളം പമ്പു ചെയ്തു പുറത്തു കളയാനുള്ള ശ്രമം പുരോഗമിക്കുന്നുണ്ട്. വിമാനത്താവളത്തിന്‍റെ പ്രവർത്തന മേഖലയുടെ 60 ശതമാനവും നിലവിൽ വെള്ളത്തിനടിയിലാണ്. ടെർമിനൽ മൂന്നിലെ ചരക്കു കയറ്റുന്ന ഭാഗം, ഫയർ സ്റ്റേഷൻ, ടാക്സി വേ തുടങ്ങിയ ഇടങ്ങളിലെല്ലാം വെള്ളം കയറി. റൺവേയിൽ വെള്ളം കയറിയ പശ്ചാത്തലത്തിൽ ഇന്നലെ രാത്രി ഒമ്പതു മണിയോടെയാണ് വിമാനത്താവളം പ്രവർത്തനം നിർത്തിയത്.

അർധരാത്രിയോടെ പ്രവർത്തനം പുനസ്ഥാപിക്കാനായിരുന്നു ആദ്യ ശ്രമമെങ്കിലും റൺവേയിൽ കയറിയ വെള്ളം ഒഴുക്കി കളയാൻ കഴിയാതെ വന്നതോടെ ഇന്നു രാവിലെ ഒമ്പതു മണി വരെ വിമാനത്താവളം അടയ്ക്കാൻ തീരുമാനിച്ചു. ടെർമിനൽ കെട്ടിടത്തിനുള്ളിൽ വെള്ളം കയറിയിട്ടില്ല. വിവിധ വിമാനക്കമ്പനികളുടെ ഏഴ് വിമാനങ്ങൾ നെടുമ്പാശേരിയിൽ കുടുങ്ങിക്കിടക്കുന്നുണ്ട്.
ഇതിനിടെ വിമാനത്താവളത്തിന്‍റെ മതിൽ പൊളിഞ്ഞു വെള്ളം കുഴിപ്പള്ളം ഭാഗത്തേയ്ക്ക് ഒഴുകുകയാണ്. വിമാനത്താവളത്തിനുള്ളിൽ ഉണ്ടായിരുന്ന വാഹനങ്ങൾ സുരക്ഷിത സ്ഥാനത്തേയ്ക്കു മാറ്റി.
