
ദില്ലി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം നടത്തിയ വിദ്യാര്‍ഥികളെ പോലീസിനൊപ്പം ചേർന്ന് എ.ബി.വി.പി പ്രവർത്തകരാണ് മർദ്ദിച്ചത്. ഇതിൻ്റെ കൂടുതൽ തെളിവുകൾ പുറത്ത് വന്നു. ദില്ലി യൂണിവേഴ്സിറ്റിയിലെ നിയമ വിദ്യാര്‍ത്ഥിയും എ.ബി.വി.പി സംസ്ഥാന എക്സിക്യൂട്ടിവ് അംഗവുമായ ഭരത് ശര്‍മ്മ വിദ്യാര്‍ത്ഥിയെ മർദ്ദിക്കുന്നതിൻ്റെയും ചവിട്ടുന്നതിന്റെയും കൂടുതൽ തെളിവുകളാണ് പുറത്തായത്. സമാധാനപരമായി സമരം നടത്തിയ വിദ്യാര്‍ത്ഥിയെയാണ് ഭാരത് ശര്‍മ്മ ആക്രമിച്ചത്. നേരത്തെ, ജാമിയ മിലിയ സര്‍വകലാശാലയിലെ വിദ്യാര്‍ഥികളെ തല്ലിച്ചതച്ചവരിലും ഭരത് ശര്‍മയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

ദില്ലി പൊലീസിനൊപ്പം എത്തിയ, ചുവന്ന ഷര്‍ട്ടിട്ട ഒരാള്‍ വടി കൊണ്ട് വിദ്യാര്‍ഥികളെ തല്ലുന്നതിൻ്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇതിന് പിന്നാലെ ആരാണ് ഇയാളെന്ന ചോദ്യമുയര്‍ത്തി പലരും രംഗത്തുവന്നിരുന്നു. എന്നാല്‍ കൃത്യമായ വിശദീകരണം ലഭിച്ചില്ല. ഇതിനിടെ സുപ്രീംകോടതി മുന്‍ ജഡ്ജി ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു ട്വിറ്ററില്‍ ഉയര്‍ത്തിയ ഈ ചോദ്യത്തിന് നിരവധി പേരാണ് പ്രതികരണവുമായി വന്നത്.
എ.ബി.വി.പി നേതാവ് ഭരത് ശര്‍മയാണ് സിവില്‍ വേഷത്തില്‍ പൊലീസിനൊപ്പം അഴിഞ്ഞാടിയത് എന്നും ചിലര്‍ ചൂണ്ടിക്കാട്ടുന്നു. സിവില്‍ വേഷത്തില്‍ ഒട്ടേറെ പേര്‍ പൊലീസിനൊപ്പം ഉണ്ടായിരുന്നെന്ന് ചൂണ്ടിക്കാട്ടി കൂടുതല്‍ ചിത്രങ്ങളും ചിലര്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിന് പിന്നാലെയാണ് പുതിയ വീഡിയോ പുറത്തുവന്നത്.
അതേസമയം, പ്രതിഷേധിച്ച വിദ്യാര്‍ത്ഥികളെ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചത്തിന് പിന്നാലെ കസ്റ്റഡിയില്‍ എടുത്ത വിദ്യാർത്ഥികളെ പൊലീസ് നിര്‍ബന്ധിച്ച് മദ്യം കുടിപ്പിച്ചതായും ക്രൂര മർദ്ദനത്തിന് ഇരയാക്കിയതായും വിദ്യാര്‍ത്ഥികള്‍ വെളിപ്പെടുത്തുന്നു. സ്റ്റേഷനിനുള്ളില്‍ നഗ്‌നരാക്കിയശേഷം പൊലീസ് ലാത്തികൊണ്ട് അടിക്കുകയായിരുന്നുവെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു.
