
തിരുവനന്തപുരം: പോലീസിനെ കാണുമ്പോൾ അന്നും ഇന്നും ഭീതിയോടെ ഒഴിയുന്ന ഒരു ജനത നമ്മൾ മാത്രമായിരിക്കും. കേരള പോലീസ് നടുറോട്ടിൽ യുവതിയെ മുട്ടുകാലിന് തൊഴിക്കുന്ന വീഡിയോ ആണ് ഇപ്പോൾ സംസാര വിഷയം. പിണറായി വിജയൻ ആഭ്യന്തര മന്ത്രിയായതിനുശേഷം പോലീസ് അതിക്രമങ്ങൾ മൂലം ഇരുപതിൽ അധികം ആളുകൾ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് വിവിധ മനുഷ്യാവകാശ സംഘടനകളുടെ കണക്കുകൾ പറയുന്നത്.
പോക്സോ കേസില്‍ പൊലീസ് സ്റ്റേഷനില്‍ വിളിച്ചു വരുത്തിയ യുവാവിനെ ക്രൂരമായി മർദ്ദിച്ചതിനെ തുടർന്ന്, മര്‍ദ്ദനം സഹിക്കാൻ കഴിയാതെ യുവാവ് ഇറങ്ങി ഓടുകയായിരുന്നു. സ്റ്റേഷനില്‍ നിന്ന് ഇറങ്ങിയോടിയ യുവാവിനെ അര്‍ദ്ധ നഗ്നനാക്കി, പൊതുജനമദ്ധ്യത്തില്‍ അമ്മയുടെയും ഭാര്യയുടെയും മുന്നിലിട്ട് പോലീസ് ക്രൂരമായി മര്‍ദ്ദിച്ചു. ഇത് തടയാൻ ചെന്ന യുവാവിന്‍റെ ഭാര്യയെ മുട്ടുകാലിന് തൊഴിക്കുന്ന പോലീസിനെയാണ് കാണാനാവുന്നത്.

പോലീസിന്‍റെ ധീരകൃത്യം സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചുവെന്ന കുറ്റത്തിന് രണ്ട് പോലീസുകാർക്ക് സസ്‌പെൻഷൻ നൽകിയിട്ടുണ്ട്. തിരുവല്ലം സ്റ്റേഷനിലെ ഒ സൈമൻ. സിപിഒ ഗോപിനാഥ് എന്നിവരെയാണ് സിറ്റി പോലീസ് കമ്മീഷണർ സസ്പെൻഡ് ചെയ്തത്. .
സംഭവത്തെ കുറിച്ച് പോലീസ് പറയുന്നതിങ്ങനെ :
പോക്‌സോ കേസുകൾ ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ അനീഷിനെ ഒരു സ്ത്രീയെ ആക്രമിച്ച കേസിൽ തിരുവല്ലം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കസ്റ്റഡിയിൽ സൂക്ഷിച്ചിരിക്കെ പാറാവ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പോലീസുദ്യോഗസ്ഥനെ ആക്രമിച്ച് ഇയാള്‍ രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. പോക്സോ കേസ് കൊടുത്ത കുട്ടിക്കൊപ്പമാണ് അയാൾ ഇപ്പോൾ താമസിക്കുന്നതും ആ കുട്ടിയാണ് ഇയാളെ രക്ഷപ്പെടാൻ സഹായിച്ചതെന്നും പോലീസ് പറയുന്നു.
രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ തൊട്ടടുത്ത ജംഗ്ഷനിൽ വെച്ച് പോലീസ് കീഴടക്കുകയായിരുന്നു. ഇതാണ് വീഡിയോയില്‍ കാണുന്നത്. പ്രതിയുടെ ഭാര്യ ഇയാളെ രക്ഷപ്പെടാൻ സഹായിക്കുന്നതിനിടെ പോലീസ് തള്ളിമാറ്റുകയായിരുന്നു. പ്രതിക്കെതിരെ പോലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപ്പെടാൻ ശ്രമിച്ചതിന് കേസ് എടുത്തു.
