
കുട്ടികളെ ബലാത്സംഗം ചെയ്യുന്ന കുറ്റവാളികൾക്ക് ദയാഹർജി നൽകാൻ അവസരം നൽകരുതെന്നും ഇതിനായി പാർലമെന്റ് പോക്സോ നിയമം പരിഷ്കരിക്കണമെന്നും രാഷ്ട്രപതി രാംനാഥ് കോവിന്ദ്. രാജസ്ഥാനിലെ ഷിറോഹിയിൽ പൊതു പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്ത്രീ സുരക്ഷ അതിപ്രധാനമായ ഒരു വിഷയം തന്നെയാണ്. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ ഒരു സമൂഹത്തിനും അംഗീകരിക്കാൻ കഴിയില്ല. ഇത്തരം കുറ്റകൃത്യങ്ങൾ അവസാനിക്കാൻ നിയമം പരിഷ്കരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.സ്ത്രീകൾക്കെതിരേ തുടർച്ചയായി നടക്കുന്ന ആക്രമണങ്ങളുടെ പേരിൽ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് രാഷ്ട്രപതിയുടെ വാക്കുകൾ എന്നതും ശ്രദ്ധേയമാണ്.
അതേസയം, നിർഭയ കേസിലെ പ്രതികളിൽ ഒരാൾ സമർപ്പിച്ച ദയാഹർജി തള്ളണമെന്ന് രാഷ്ട്രപതിക്ക് കേന്ദ്ര സർക്കാരിന്റെ ശിപാർശ. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഇതു സംബന്ധിച്ച ശിപാർശ രാഷ്ട്രപതി ഭവന് കൈമാറിയത്. ഉടൻ തന്നെ രാഷ്ട്രപതി ഹർജി പരിഗണിക്കുമെന്നാണ് റിപ്പോർട്ടുകൾ.
