
അസം ദേശീയ പൗരത്വ രജിസ്റ്റർ അന്തിമ പട്ടികക്കെതിരെ ആർ.എസ്.എസ് തന്നെ രംഗത്ത് വന്നിരിക്കുകയാണ്. ഇത് ബി.ജെ.പിയെ കുറച്ചൊന്നുമല്ല പ്രതിരോധത്തിലാക്കുക. പുറത്തായവരില്‍ നിരവധി യഥാര്‍ത്ഥ പൗരന്‍മാരുണ്ടെന്നും ഭൂരിപക്ഷവും ഹിന്ദുക്കളാണെന്നുമാണ് ആർ.എസ്.എസ് ആശങ്ക. ബി.ജെ.പി വര്‍ക്കിങ് പ്രസിഡന്റ് ജെ.പി.നഡ്ഡ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ബി.എല്‍.സന്തോഷ്, ജനറല്‍ സെക്രട്ടറി രാം മാധവ് തുടങ്ങിയവരുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തിലാണ് ആർ.എസ്.എസ് ഇക്കാര്യത്തിലുള്ള ആശങ്ക രേഖപ്പെടുത്തിയത്.

പൗരത്വ രജിസ്റ്ററില്‍ നിന്ന് പുറത്തായവരില്‍ നിരവധി യാഥാര്‍ത്ഥ പൗരന്‍മാരുണ്ട്. പ്രത്യേകിച്ച് അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് അസമിലേക്ക് കുടിയേറി പാര്‍ത്തവരടക്കമുണ്ട്. പുറത്താക്കിയവരില്‍ ഭൂരിപക്ഷവും ഹിന്ദുക്കളാണെന്നും യോഗത്തില്‍ ആർ.എസ്.എസ് നേതാക്കള്‍ പറഞ്ഞു.
പട്ടികയെ വിമര്‍ശിച്ച് ബി.ജെ.പിയും രംഗത്തെത്തിയിട്ടുണ്ട്. അപ്പീലുകള്‍ക്ക് ട്രിബ്യൂണലുകള്‍ പ്രതികൂലമായി വിധിന്യായങ്ങള്‍ പുറപ്പെടുവിപ്പിക്കുകയാണെങ്കില്‍ യാഥാര്‍ത്ഥ പൗരന്‍മാരെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ നിയമനിര്‍മാണം നടത്തുമെന്നും ബി.ജെ.പി വ്യക്തമാക്കി.
പ്രധാനമായും അസമിലെ അനധികൃത കുടിയേറ്റം അവസാനിപ്പിക്കുക എന്ന ലക്ഷ്യം മുൻനിർത്തി കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ പൗരത്വ രജിസ്റ്ററാണ് ദേശീയ പൗരത്വ രജിസ്റ്റർ. ബംഗ്ലാദേശിൽ നിന്നും ലക്ഷക്കണക്കിന് അനധികൃത കുടിയേറ്റക്കാർ എത്തുന്ന പശ്ചാത്തലത്തിൽ 1951ലാണ് ആദ്യമായി അസമിൽ പൗരത്വ രജിസ്റ്റർ തയാറാക്കിയത്.
ദേശീയ പൗരത്വ രജിസ്റ്ററിന്‍റെ ആദ്യ രൂപം ഉണ്ടാകുന്നത് 1951 ലാണ്, ആ വർഷത്തെ സെൻസസിന്‍റെ അടിസ്ഥാനത്തിലാണ് ഇത് തയ്യാറാക്കിയത്. എന്നാൽ അന്നുതന്നെ അതിൽ തെറ്റുകുറ്റങ്ങൾ ഉള്ളതും അപൂർണ്ണവുമാണെന്ന് പരക്കേ ആക്ഷേപങ്ങൾ ഉണ്ടായിട്ടുള്ളതാണ്.
