
വാഷിങ‌്ടണ്‍: അമേരിക്കയില്‍ റിപ്പബ്ലിക്കന്‍ പാര്‍ടിയുടെ ഭരണത്തിലുള്ള സംസ്ഥാനങ്ങളില്‍ ഗര്‍ഭഛിദ്ര നിരോധന നിയമം കര്‍ശനമാക്കിയതിനെതിരെ ഹോളിവുഡ് താരം അലീസ മിലാനോ. തീരുമാനത്തില്‍ പ്രതിഷേധം രേഖപ്പെടുത്തിയ നടി സെക്സ് സ്ട്രൈക്ക് നടത്താന്‍ സോഷ്യല്‍ മീഡിയയിലൂടെ ആഹ്വാനം ചെയ്തു. പുരുഷന്മാരെ പാഠം പഠിപ്പിക്കാൻ ഇതേ വഴിയുള്ളു നിയമം പിന്‍വലിക്കുന്നതുവരെ ലൈംഗികബന്ധത്തില്‍നിന്നും വിട്ടു നിൽക്കുക സ‌്ത്രീകളോട‌് താരം ആഹ്വാനം ചെയ്തു. ലൈംഗികത ആഗ്രഹിക്കാത്തവർ ആരുമില്ല. എന്നാൽ സ്ത്രീകൾ അനുഭവിക്കുന്ന ബുദ്ധിമുട്ട് മനസ്സിലാക്കാൻ പോലും നമ്മുടെ ഭരകൂടത്തിന് ആകുന്നില്ല. സ്ത്രീ വിരുദ്ധ തീരുമാനം എതിർക്കപ്പെടണം. ഗര്‍ഭഛിദ്രം ആവശ്യമെങ്കിൽ നടത്താനുള്ള അവകാശം വേണമെന്നും അവർ ആവശ്യപ്പെട്ടു.

ആറാഴ്‌ചയ്‌ക്ക് ശേഷമുള്ള ഗര്‍ഭഛിദ്രം അനുവദിക്കാനാകില്ലെന്നാണ് നിയമം. എന്നാല്‍, മിക്ക സ‌്ത്രീകളും താന്‍ ഗര്‍ഭിണിയാണോ എന്നറിയാന്‍ ആറാഴ‌്ചയില്‍ കൂടുതല്‍ സമയം എടുക്കും. ഇത‌് തികച്ചും സ‌്ത്രീവിരുദ്ധ നടപടിയാണെന്നും സ‌്ത്രീയുടെ സ്വന്തം ശരീരത്തിലുള്ള അവകാശത്തെ ചോദ്യം ചെയ്യുന്നതാണ‌് നിയമമെന്നും അലീസ ട്വീറ്റ‌് ചെയ‌്തു. അലീസയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ‌് രംഗത്തെത്തിയത‌്. സ്‌ത്രീകള്‍ക്ക് നേരെയുള്ള ലൈംഗികാതിക്രമങ്ങള്‍ക്കെതിരെ അലീസ മുമ്പ് ആഹ്വാനം ചെയ്‌ത മി ടൂ ക്യാമ്ബയിന്‍ ലോക ശ്രദ്ധ നേടിയിരുന്നു.
