
കേന്ദ്രസര്‍ക്കാര്‍ നയങ്ങളെയും മതപരമായ അസഹിഷ്ണുതയെയും ആള്‍ക്കൂട്ട അക്രമങ്ങളും എതിര്‍ക്കുന്നവരുടെ പുരസ്കാര നിരസിക്കല്‍ ഭയന്ന് കേന്ദ്ര സംഗീത നാടക അക്കാദമി അവാർഡ് പട്ടികയിൽ തിരുത്തൽ വരുത്താനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കം പാളി.
അക്കാദമി പ്രഖ്യാപിച്ച അവാര്‍ഡ് ജേതാക്കളുടെ പട്ടികയില്‍ സർക്കാരിന്റെ അടുപ്പക്കാരെ തിരുകിക്കയറ്റാനും വിമർശകരെ പുറത്താക്കാനുമാണ് കേന്ദ്ര സാംസ്കാരിക മന്ത്രാലയം ശ്രമിച്ചത്. എന്നാല്‍ തങ്ങള്‍ തെരഞ്ഞെടുത്ത അവാർഡ് പട്ടികയിൽ എന്തെങ്കിലും മാറ്റം വരുത്തുകയോ വെട്ടിച്ചുരുക്കുകയോ ചെയ്താൽ അക്കാഡമി ജനറൽ കൗണ്‍സിലിൽ നിന്നു രാജിവയ്ക്കുമെന്ന് അംഗങ്ങളിൽ നല്ലൊരു വിഭാഗം ഭീഷണി മുഴക്കിയതോടെയാണ് സർക്കാർ പിൻവാങ്ങിയത്.

കഴിഞ്ഞ മാസം 16നാണ് 2018ലേക്കുള്ള കേന്ദ്ര സംഗീത നാടക അക്കാദമി അവാർഡുകൾ പ്രഖ്യാപിച്ചത്. ഇതിനും ഇരുപത് ദിവസം മുൻപ് അക്കാഡമി ജനറൽ കൗണ്‍സിൽ പുരസ്കാര ജേതാക്കളുടെ പട്ടിക തയാറാക്കിയിരുന്നു. രാജ്യമാകെയുള്ള 44 പേർക്കുള്ള പുരസ്കാരങ്ങളായിരുന്നു അക്കാദമി പ്രഖ്യാപിച്ചത്. തൊട്ടടുത്ത ദിവസം തന്നെ മതത്തിന്റെയും ദൈവങ്ങളുടെയും പേരിൽ നടക്കുന്ന ആൾക്കൂട്ട കൊലപാതകങ്ങളിൽ പ്രതിഷേധിച്ചു കർണാടകയിൽ നിന്നുള്ള നാടക ആചാര്യൻ എസ്. രഘുനന്ദന പുരസ്കാരം നിഷേധിച്ചിരുന്നു. രാജ്യത്ത് ഇത്തരം അനീതികൾ നടമാടുമ്പോൾ സർക്കാർ നൽകുന്ന പുരസ്കാരം നിഷേധിക്കുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്.
ഇതുപോലുള്ള നിരസിക്കലുകള്‍ മുൻകൂട്ടി കണ്ടാണ് കേന്ദ്ര സാംസ്കാരിക മന്ത്രാലയം സംഗീത നാടക അക്കാദമിയോട് പട്ടിക പുനപരിശോധിക്കണം എന്നാവശ്യപ്പെട്ടത് . 2015ല്‍ സംഭവിച്ചതുപോലെ തുടർച്ചയായി അവാർഡ് നിരസിക്കല്‍ ഉണ്ടായാൽ രണ്ടാമതും അധികാരത്തിൽ വന്ന നരേന്ദ്ര മോദി സർക്കാരിന് മോശം പ്രതിച്ഛായ ഉണ്ടാകും എന്ന കണക്കുകൂട്ടലിലാണ് സാംസ്കാരിക മന്ത്രാലയം അവാർഡ് പട്ടികയിൽ പുനപരിശോധനയ്ക്കിറങ്ങിയത്. എന്നാല്‍ ആ ശ്രമം തുടക്കത്തില്‍ തന്നെ പാളിയിരിക്കുകയാണ്.
