
കേരള കോൺഗ്രസിന്‍റെ രണ്ടില ചിഹ്നം ആർക്കും വിട്ടുകൊടുക്കില്ലെന്നും അതിനുവേണ്ടി ഏതറ്റംവരെ പോകാനും തയാറാണെന്നും കേരള കോൺഗ്രസ് (ജോസ് വിഭാഗം) ചെയർമാൻ ജോസ് കെ.മാണി എംപി. പാർട്ടിയെ ഹൈജാക്ക് ചെയ്ത് ‘ജെ’യാക്കി മാറ്റാൻ ശ്രമിച്ചപ്പോഴാണ് എതിർത്തത്. 54 വർഷം പാർട്ടിയെ വളർത്തി വലുതാക്കിയ കെ.എം.മാണിയെ മറന്നുള്ള പോക്കാണ് ജെ വിഭാഗം നടത്തിയത്. ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു ജോസ് കെ.മാണി.
സ്ഥാനമാനങ്ങൾക്കുവേണ്ടി പോകുന്നവർ പാർട്ടിയിൽ ഉണ്ടാകില്ല. വർക്കിങ് ചെയർമാൻ ആരും അറിയാതെയാണ് ആക്ടിങ് ചെയർമാനായത്. വർക്കിങ് ചെയർമാനും ആക്ടിങ് ചെയർമാനും എന്താണ് അധികാരമെന്ന് ഭരണഘടനയിൽ ഒരിടത്തും കാണുന്നില്ല. അതിനാൽ യഥാർഥ പാർട്ടി തങ്ങളാണ്. രണ്ടില ചിഹ്നവും തങ്ങൾക്ക് അവകാശപ്പെട്ടതാണ്.. പുറത്തുപോയവർക്ക് 6 വർഷത്തേക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പോലും ആകില്ല.

കേന്ദ്ര ബജറ്റ് സോപ്പുപത പോലെയാണ്. അതിൽ ഒന്നുമില്ല. കേരളം എന്ന സംസ്ഥാനം ഉണ്ടെന്നു പോലും അതിൽ അറിയില്ല. സംസ്ഥാന സർക്കാർ കാരുണ്യ ചികിത്സാ പദ്ധതി നിർത്തലാക്കിയത് പാവപ്പെട്ട രോഗികളോടുളള കടുത്ത ദ്രോഹമാണ്. ഇതിനെതിരെ സംസ്ഥാന വ്യാപകമായി ചൊവ്വാഴ്ച ജില്ലാ കേന്ദ്രങ്ങളിൽ ധർണ നടത്തുമെന്നും ജോസ് കെ.മാണി പറഞ്ഞു. ജില്ലാ പ്രസിഡന്റ് എൻ.എം.രാജു അധ്യക്ഷത വഹിച്ചു.
കേരളാ കോൺഗ്രസ് (എം) ഭരണഘടന അനുസരിച്ച് പാർട്ടിക്ക് ഒരു ചെയർമാനെ ഉള്ളൂവെന്ന് എൻ.ജയരാജ് എം.എൽ.എ പറഞ്ഞു. ചെയർമാനെ തിരഞ്ഞെടുക്കേണ്ടത് സംസ്‌ഥാന കമ്മിറ്റി വിളിച്ചുകൂട്ടിയാണ്. നിയമപരമായ ആ നടപടിക്രമങ്ങൾ കഴിഞ്ഞ 16ന് നടത്തി പാർട്ടി ചെയർമാനായി ജോസ് കെ.മാണിയെ തിരഞ്ഞെടുത്തു കഴിഞ്ഞതാണെന്നും ഇപ്പോൾ കേരള കോൺഗ്രസിന് പുതിയ ചെയർമാൻ എന്നതിന് യാതൊരു പ്രസക്‌തിയും ഇല്ലെന്നും ജയരാജ് വ്യക്തമാക്കി.
