
മലപ്പുറം: താനൂർ താലൂക്കിലെ പാറമ്മലങ്ങാടിയിൽ മാസങ്ങളോളം പഴക്കമുളള മൃതദേഹം വീട്ടിനുളളില്‍ നിന്നും കണ്ടെത്തി. കുടുംബനാഥൻ വാഴയില്‍ സെയ്ദ് (50) എന്ന വ്യക്തിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. മരിച്ച ഗൃഹനാഥന്റെ മൃതദേഹം ഭാര്യയും മക്കളും വീട്ടിൽ തന്നെ സൂക്ഷിച്ചനിലയിലായിരുന്നു. ഇദ്ദേഹം മരിച്ച കാര്യം നാട്ടുകാര്‍ അറിഞ്ഞിരുന്നില്ല. മൃതദേഹത്തിന് മൂന്നുമാസത്തെ പഴക്കം കണക്കാക്കുന്നു. ഭാര്യയും മക്കളും ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്.

സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ദുര്‍മന്ത്രവാദവുമായി ബന്ധപ്പെട്ട് മരിച്ചയാള്‍ തിരികെ വരുമെന്ന് ഇവരെ ആരെങ്കിലും തെറ്റിദ്ധരിപ്പിച്ചതാണോയെന്നും ഇതിൽ പുറത്തുള്ള ആര്‍ക്കെങ്കിലും പങ്കുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. വീട്ടുകാരിൽ സംശയംതോന്നിയ ബന്ധുക്കളും നാട്ടുകാരുമാണ് പോലീസിൽ വിവരം നൽകിയത്. ഇതിനെ തുടർന്ന് വീട് പരിശോധിച്ചപ്പോഴാണ് അഴുകിയ നിലയിലുള്ള മൃതദേഹം കണ്ടെത്തിയത്. സംഭവവുമായി ബന്ധപെട്ട് പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
