പാലക്കാട്ട് എട്ടു കോടി വിലമതിക്കുന്ന ഹാഷിഷ് ഓയിലുമായി 21 കാരി പിടിയില്‍

  • Post category:news
  • Reading time:1 min read
You are currently viewing പാലക്കാട്ട് എട്ടു കോടി വിലമതിക്കുന്ന ഹാഷിഷ് ഓയിലുമായി 21 കാരി പിടിയില്‍

പാലക്കാട്: അന്താരാഷ്ട്ര വിപണിയില്‍ എട്ടു കോടി രൂപ വിലമതിക്കുന്ന രണ്ട് കിലോഗ്രാം ഹാഷിഷ് ഓയിലുമായി 21കാരി പിടിയില്‍. ഒലവക്കോട് വച്ചാണ് കന്യാകുമാരി അല്‍വാര്‍കോവില്‍ സ്വദേശിനി സിന്ധുജ (21) പിടിയിലായത്. സ്‌പെഷ്യല്‍ സ്‌ക്വാഡും എക്‌സൈസ് വിജിലന്‍സ് ബ്യൂറോയും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് യുവതി പിടിയിലായത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ തിങ്കഴാഴ്ച രാവിലെ ഒമ്പതരയോടെ ഒലവക്കോട് റെയില്‍വേ സ്റ്റേഷനില്‍ നടത്തിയ പരിശോധനയിലാണ് സിന്ധുജ പിടിയിലായത്. തോള്‍ബാഗില്‍ പ്ലാസ്റ്റിക് സഞ്ചികളിലാക്കി സൂക്ഷിച്ച നിലയിലായിരുന്നു ഇവ. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തു നിന്നും തൃശൂരിലേക്ക് കടത്തുകയായിരുന്നു ഇവ. തൃശ്ശൂര്‍ ചാവക്കാട് സ്വദേശിയായ ജാബിറിനു വേണ്ടി കടത്തുകയായിരുന്നു ഇവയെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഒരു ലക്ഷം രൂപയാണ് സിന്ധുജയുടെ പ്രതിഫലം. ഇത് 17 ാം തവണയാണ് സിന്ധുജ ചാവക്കാടേക്ക് ഹാഷിഷ് എത്തിക്കുന്നതെന്നും കേരളത്തില്‍ നിന്ന് ഒമാനിലേക്ക് കടത്താനാണ് ഇത് എത്തിക്കുന്നതെന്നും ഇവര്‍ മൊഴി നല്‍കിയതായി എക്സൈസ് ഇന്‍സ്പെക്ടര്‍ ടി.രാജീവ് അറിയിച്ചു. എറണാകുളത്ത് നടക്കുന്ന ഡി.ജെ പാര്‍ട്ടികളിലും ഹാഷിഷ് വ്യാപകമായി ഉപയോഗിക്കുന്നുണ്ടെന്ന് വിവരം ലഭിച്ചതായും എക്‌സൈസ് അധികൃതര്‍ വെളിപ്പെടുത്തി. ഏറ്റവും ശുദ്ധമായ നിലയിലുള്ള ഹാഷിഷാണ് പിടികൂടിയത്. ഏകദേശം 70 കിലോയോളം കഞ്ചാവ് വാറ്റിയാലാണ് രണ്ട് കിലോ ഹാഷിഷ് ലഭിക്കുകയെന്നും അധികൃതര്‍ അറിയിച്ചു. എക്സൈസ് ഇന്‍സ്പെക്ടര്‍മാരായ എം.രാകേഷ്, വി.രജനീഷ്, ടി.രാജീവ്, പ്രിവന്റീവ് ഓഫീസര്‍മാരായ സജിത്ത്, യൂനസ്, വിപിന്‍ദാസ്, മനോജ്, മന്‍സൂര്‍ അലി, സന്തോഷ് കുമാര്‍, രാജേഷ് കുമാര്‍, സജീവ്, ജയചന്ദ്രന്, പ്രസാദ്, മറ്റുദ്യോഗസ്ഥരായ സ്മിത, അംബിക, അജിത്ത്കുമാര്‍, പ്രസാദ്, പ്രീജു, രതീഷ്, അരുണ്‍കുമാര്‍, വിനു, ശ്രീകുമാര്‍, ശെല്‍വകുമാര്‍ തുടങ്ങിയവര്‍ ഉള്‍പ്പെട്ട പ്രതിയെ പിടികൂടിയത്.

0Shares