പാചകക്കാരനിലൂടെ തീവ്രവാദത്തിലേക്ക്; താലിബാന്‍ ഹംസ കേരളത്തില്‍നിന്ന് ഐ.എസിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതിലെ മുഖ്യ ഏജന്റ്; കണ്ണൂരില്‍ പിടിയിലായവരില്‍ മൂന്നുപേരും പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍

  • Post category:news
  • Reading time:2 mins read
You are currently viewing പാചകക്കാരനിലൂടെ തീവ്രവാദത്തിലേക്ക്; താലിബാന്‍  ഹംസ കേരളത്തില്‍നിന്ന് ഐ.എസിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതിലെ മുഖ്യ ഏജന്റ്; കണ്ണൂരില്‍ പിടിയിലായവരില്‍ മൂന്നുപേരും പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍

കണ്ണൂര്‍: ഭീകരസംഘടനയായ ഐഎസുമായി ബന്ധമുള്ള ഹംസയാണ് ഐ എസിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്നതെന്ന് ഡി.വൈ.എസ്.പി സദാനന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വളപട്ടണം, ചക്കരക്കല്ല്, ബഹ്റിന്‍ എന്നിങ്ങനെ മൂന്ന് ഗ്രൂപ്പുകളായാണ് സംഘം പ്രവര്‍ത്തിക്കുന്നത്. ബഹ്റിന്‍ ഗ്രൂപ്പിന്റെ അമീറാണ് ഹംസയെന്ന് പറയപ്പെടുന്നു. 20 വര്‍ഷത്തോളം ബഹ്റിനില്‍ പാചകക്കാരനായി ജോലി ചെയ്തിരുന്ന ഹംസക്ക് നല്ല മതപാണ്ഡിത്യമുണ്ടെന്നാണ് പോലീസ് പറയുന്നത്. അറബി, ഉറുദു ഭാഷകള്‍ അറിയുന്ന പണ്ഡിതരോട് പോലും ചര്‍ച്ച ചെയ്യാന്‍ ഹംസക്ക് കഴിവുണ്ട്. ബഹ്റിനില്‍ കുക്കായി ജോലി ചെയ്യുന്ന സമയത്ത് നൈജീരിയന്‍ സ്വദേശിയായ അന്‍സാരിയുടെ ബന്ധുവായ ബൊക്കേലറം എന്നയാളുമായി പരിചയപ്പെട്ടിരുന്നു. ഇയാള്‍ തീവവാദവുമായി ബന്ധമുള്ളയാണെന്നും റാസല്‍ഖൈമ യൂണിവേഴ്സിറ്റിയില്‍ നിന്നും മതപഠനം നടത്തിയയാളാണെന്നും പോലീസ് പറഞ്ഞു. കേരളത്തില്‍ നിന്നും സിറിയയിലേക്ക്പോയവരില്‍ 15 പേര്‍ കൊല്ലപ്പെട്ടുവെന്നാണ് ഹംസ പറയുന്നത്. ആറുമാസം മുമ്പ് സിറിയയിലേക്ക് പോകാന്‍ മംഗളൂരു എയര്‍പോര്‍ട്ടില്‍ എത്തിയപ്പോള്‍ അവിടെ നിന്ന് മനാഫ് റഹ്മാനെ തിരിച്ചയക്കുകയായിരുന്നു. മനാഫിനെ ആദ്യം സിറിയയിലേക്ക് അയച്ച ശേഷം പിന്നാലെ പോകാനായിരുന്നു ഹംസയുടെ പദ്ധതി. മനാമയിലെ അല്‍അന്‍സാര്‍ എന്ന സ്ഥലത്താണ് ഇവിടെ നിന്ന് പോകുന്നവര്‍ക്ക് പരിശീലനവും പണവും നല്‍കിയിരുന്നത്. അവിടെ പരിശീലനം ലഭിച്ചവരെല്ലാം തന്നെ സിറിയയിലേക്ക് പോയിട്ടുണ്ടെന്ന് ഹംസ സമ്മതിച്ചതായി പോലീസ് പറഞ്ഞു. കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥര്‍ ബുധനാഴ്ച കണ്ണൂരിലെത്തി ഇവരെ ചോദ്യം ചെയ്തു.യു എ പി എ വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്ത പ്രതികളെ ജില്ലാ സെഷന്‍സ് കോടതിയില്‍ ഹാജരാക്കും. മൂന്നുപേരെ പോലീസ് ഇന്നലെ പിടികൂടിയിരുന്നു. മയ്യില്‍ ചെക്കിക്കുളം പള്ളിയത്ത് പണ്ടാരവളപ്പില്‍ കെ വി അബ്ദുല്‍ റസാഖ് (24), മുണ്ടേരി കൈപ്പക്കയില്‍ കെ സി മിഥിലാജ് (26), മുണ്ടേരി പടന്നോട്ട്മെട്ട എം വി ഹൗസില്‍ എം വി റാഷിദ് (23) എന്നിവരാണ് കഴിഞ്ഞദിവസം അറസ്റ്റിലായത്.മാതൃരാജ്യത്തോട് തന്നെ യുദ്ധം ചെയ്യുക എന്നതാണ് തീവ്രവാദ കേന്ദ്രങ്ങളില്‍ പരിശീലനം നേടിയശേഷം തിരിച്ചെത്തുന്നവരുടെ പദ്ധതി. ഇന്ത്യയില്‍ പ്രത്യേക ഇസ്ലാം രാഷ്ട്രം സ്ഥാപിക്കുക എന്നതായിരുന്നു ലക്ഷ്യം. അവിശ്വാസികളെ പ്രത്യേകം ശ്രദ്ധിക്കണമെന്നും വിശ്വാസികള്‍ ഹിജറ (പലായനം) ചെയ്യണമെന്നുമാണിവരുടെ ആശയം. തീവ്രവാദ ക്ലാസുകളെല്ലാം തന്നെ ഇവര്‍ക്ക് നല്‍കുന്നത് ബഹ്റൈനിലാണെന്നാണ് ഹംസ പറയുന്നത്. സംഘടനയുടെ തലവനായ അമീര്‍ ആവുകയെന്നതാണ് ഹംസയുടെ ലക്ഷ്യം. അതിന് വേണ്ടിയാണ് ജില്ലയില്‍ നിന്ന് ആളുകളെ കൂട്ടത്തോടെ സിറിയയിലേക്ക് റിക്രൂട്ട് ചെയ്തത്. കനകമലയില്‍വെച്ച് ദേശീയ അന്വേഷണ ഏജന്‍സി തീവ്രവാദികളെ പിടികൂടിയത് മുതല്‍ ഹംസ രഹസ്യാന്വേഷണ ഏജന്‍സിയുടെ നിരീക്ഷണത്തിലായിരുന്നു. ബഹ്റൈനില്‍ ഹോട്ടലില്‍ കുക്കായി ഇരുപത് വര്‍ഷത്തോളം സേവനമനുഷ്ഠിച്ച ഹംസ താലിബന്‍ ഹംസയെന്ന പേരിലാണ്‌  അറിയപ്പെടുന്നത്. തലശ്ശേരിക്കാര്‍ ബിരിയാണി ഹംസയെന്നും വിളിക്കുമെന്ന് പോലീസ് പറഞ്ഞു. തീവ്രവാദവുമായി ബന്ധപ്പെട്ട് അഞ്ചുപേര്‍ ഒന്നിച്ച് പിടിയിലാവുന്നത് ആദ്യമാണെന്ന് ഡി.വൈ.എസ്.പി പറഞ്ഞു. ആസ്ത്രേലിയ, സ്വിറ്റ്സര്‍ലാന്റ് എന്നീ രാജ്യങ്ങള്‍ ഹംസ സന്ദര്‍ശിച്ചിട്ടുണ്ടെന്നും വ്യാജ പാസ്പോര്‍ട്ടില്‍ പിടിയിലായശേഷം നാട്ടിലേക്ക് തിരിച്ചയക്കുകയായിരുന്നെന്നും പോലീസ് പറഞ്ഞു. ബുധനാഴ്ച അറസ്റ്റിലായ അബ്ദുല്‍ റസാഖ്, മിഥിലാജ്, റാഷിദ് എന്നിവര്‍ പോപ്പുലര്‍ ഫ്രണ്ട് മുന്‍ പ്രവര്‍ത്തകരാണെന്ന് പോലീസ് പറഞ്ഞു.

 

0Shares