
പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ , അമേരിക്കൻ പ്രസിഡന്റ്ട്രംപ് കൂടിക്കാഴ്ചക്ക് പിന്നാലെ, പാകിസ്താന് 12.5 കോടി ഡോളറിന് പടക്കോപ്പുകള്‍ വില്‍ക്കുമെന്ന് അമേരിക്ക വ്യക്തമാക്കി. പാകിസ്താന്‍റെ മണ്ണില്‍ നിന്നും പ്രവര്‍ത്തിക്കുന്ന ഭീകരര്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കാത്തതിനാല്‍ പാകിസ്താന് സൈനിക സഹായം നല്‍കില്ലെന്ന അമേരിക്കന്‍ തീരുമാനം നിലനില്‍ക്കെയാണ് ഇപ്പോഴത്തെ ആയുധക്കച്ചവടം.

അതേപോലെ തന്നെ പാകിസ്താന് എഫ്-16 യുദ്ധവിമാനങ്ങളുടെ പൂര്‍ണസമയ നിരീക്ഷണവും കാവലും ഏര്‍പ്പെടുത്താന്‍ സഹായിക്കുന്ന പടക്കോപ്പുകളാണ് അമേരിക്ക കൈമാറുന്നത്. അതോടൊപ്പം പരിപൂര്‍ണ നിരീക്ഷണത്തിനുള്ള സാങ്കേതിക സേവനവും അമേരിക്ക കൈമാറും. കൂടുതല്‍ യുദ്ധവിമാനങ്ങള്‍ കൈമാറുന്നതും വില്‍പ്പനയുടെ ഭാഗമാണ്.സൈനികസഹായനിരോധം നില്‍ക്കുന്നുണ്ടെന്നും എന്നാല്‍ പടക്കോപ്പുകള്‍ വില്‍ക്കാന്‍ തീരുമാനിച്ചെന്നും ട്രംപ് ഭരണകൂടം യു.എസ് കോണ്‍ഗ്രസിനെ അറിയിച്ചു. അമേരിക്കയുടെ നീക്കം സൂക്ഷ്മതയോടെയാണ് ഇന്ത്യ വീക്ഷിക്കുന്നത്.
