
ന്യൂഡൽഹി: ഭോപാലിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥി പ്രജ്ഞാസിങ് ഠാക്കൂറിനെ പരിഹസിച്ച് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ദിഗ്‌വിജയ് സിങ്. പാകിസ്താന്‍ ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിനെ പ്രജ്ഞാസിങ് ഒന്ന് ശപിച്ചിരുന്നെങ്കില്‍ സര്‍ജിക്കല്‍ സ്‌ട്രൈക്ക് ഒഴിവാക്കാമായിരുന്നുവെന്ന് ദിഗ്‌വിജയ് സിങ് പറഞ്ഞു. നമ്മുടെ മതത്തില്‍ ഹര്‍ ഹര്‍ മഹാദേവ് എന്നാണ് പറയാറുള്ളത്. പക്ഷെ ബി.ജെ.പി ഇതിനെതിരായി ‘ഹര്‍ ഹര്‍ മോദി’ എന്ന് പറയുന്നു. ഗൂഗിളില്‍ ഫേക്കു ഫേക്കു എന്ന് സെര്‍ച്ച് ചെയ്താല്‍ ആരുടെ ഫോട്ടോയാണ് കാണുകയെന്ന് നമ്മളെല്ലാവര്‍ക്കും അറിയാമെന്നും ദിഗ്‌വിജയ് സിങ് പറഞ്ഞു.

തന്‍റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ ബി.ജെ.പി ഭയപ്പെട്ടെന്നും ഉമഭാരതിയടക്കമുള്ള നേതാക്കള്‍ മത്സരരംഗത്ത് നിന്ന് പിന്മാറിയെന്നും ദിഗ് വിജയ് പറഞ്ഞു. നോമിനേഷന്‍ നല്‍കേണ്ട അവസാന തിയ്യതിയുടെ തൊട്ട് മുമ്പ് മാത്രമാണ് പ്രജ്ഞാ സിങ്ങിനെ സ്ഥാനാര്‍ത്ഥിയാക്കി പ്രഖ്യാപിച്ചതെന്നും അദ്ദേഹം പറഞ്ഞു.
നമ്മുടെ രാജ്യത്തെ ഹിന്ദുക്കളും മുസ്‌ലിംങ്ങളും ക്രിസത്യാനികളും സിഖുകാരുമെല്ലാം സഹോദരങ്ങളാണ്. എന്നാല്‍ ഹിന്ദുക്കള്‍ ഒന്നിക്കണമെന്നാണ് ഈ ആളുകള്‍ പറയുന്നത്. ഈ രാജ്യം 500 വര്‍ഷത്തോളം മുസ്‌ലിംങ്ങളാണ് ഭരിച്ചത്. ഒരു മതവും അക്രമിക്കപ്പെട്ടിട്ടില്ല. മതം വില്‍ക്കാന്‍ ശ്രമിക്കുന്ന ആളുകളെ സൂക്ഷിക്കണം ദിഗ് വിജയസിങ് പറഞ്ഞു.
