തായ്പെയ്: ജീവനുള്ള എലികളെ കാലില്‍ കെട്ടിവച്ച് കടത്താന്‍ ശ്രമിച്ച തായ്വാന് സ്വദേശിനിയെ വിമാനത്താവളത്തില്‍ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടി. ഇരുപത്തിനാല് എലികളെയാണ് ഇവര്‍ കാലിൽ കെട്ടിവെച്ച് ജീവനോടെ കടത്താൻ ശ്രമിച്ചത്. വിമാനത്താവളത്തില്‍ യാത്രക്കാരെ പരിശോധിക്കുന്നതിനിടെ യുവതിയുടെ നടത്തത്തില്‍ പന്തികേടുതോന്നിയ ഉദ്യോഗസ്ഥർ യുവതിയെ പ്രത്യേകം നിരീക്ഷിക്കുകയായിരുന്നു. പിന്നീട് യുവതിയെ ചോദ്യം ചെയ്തു. ഇതിൽ സംശയം വർധിച്ചതോടെ അധികൃതര്‍ യുവതിയെ പരിശോധനക്ക് വിദേയമാക്കി. അപ്പഴാണ് എലികളെ കണ്ടെത്തിയത്.
പ്രത്യേകം സജ്ജമാക്കിയ ചെറിയ കുടുകളിലാക്കി കാലില്‍ കെട്ടിവച്ച നിലയിലായിരുന്നു എലികൾ. ശരീരത്തോട് ഒട്ടിച്ചേര്‍ന്നുകിടക്കുന്ന ജീന്‍സ് ധരിച്ചശേഷം അതിമുകളില്‍ പ്രത്യേക ഉറകളിലാക്കി എലികളെ കെട്ടിവച്ചു. ഇതിനുമുകളില്‍ പാവാട അണിഞ്ഞായിരുന്നു യുവതിയുടെ യാത്ര. ഒറ്റനോട്ടത്തിൽ ആർക്കും ഒരു സംശയവും വരാത്തവിധമായിരുന്നു യുവതിയുടെ കള്ളക്കടത്ത് എന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. ചൈനയില്‍ നിന്നാണ് യുവതി എലികളെ കടത്താൻ ശ്രമിച്ചത്.
സുഹൃത്തുക്കള്‍ക്കുവേണ്ടിയാണ് ഏലി കടത്ത് എന്നാണ് യുവതി ആദ്യം പറഞ്ഞത്. എന്നാൽ വിശദമായ ചോദ്യം ചെയ്യലിൽ ഇതിന് മുമ്പും നിരവധി തവണ ഇത്തരത്തിൽ എലികളെ കടത്തിയിട്ടുണ്ടെന്ന് ഇവര്‍ സമ്മതിച്ചതായും ഉദ്യോഗസ്ഥർ പറഞ്ഞു. ചൈനയിൽ അടക്കം പല രാജ്യങ്ങളിലും എലികളെ ഭക്ഷണമായി ഉപയോഗിക്കാറുണ്ട്. അതിനായി ധാരാളം ഏലിവളർത്തൽ കേന്ദ്രങ്ങളും ചൈനയിലുണ്ട്. ഇവിടെ എലികൾക്ക് വിലകുറവുള്ളതിനാൽ മറ്റുരാജ്യങ്ങളിലേക്ക് കടത്തുമ്പോൾ വില കുടുതൽകിട്ടുന്നതുമാകാം യുവതിയെ ഇതിലേക്ക് പ്രേരിപ്പിച്ചതെന്നാണ് അധികൃതര്‍ പറഞ്ഞത്.