ന്യൂഡല്‍ഹി: രാജ്യത്ത് കള്ളപ്പണവും അഴിമതിയും അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ മോദി കൊണ്ടു വന്ന നോട്ടു നിരോധനം തിരിച്ചടിയായത് കേന്ദ്ര സര്‍ക്കാരിനെ തന്നെ. സര്‍ക്കാര്‍ അച്ചടിച്ച 15 ലക്ഷം കോടി രൂപയുടെ നിരോധിച്ച 1000, 500 നോട്ടുകളില്‍ 10 ലക്ഷം കോടി രൂപ വരെ മാത്രമേ ബാങ്കുകളില്‍ തിരിച്ചെത്തുകയുള്ളൂവെന്നാണ് കേരളത്തിലെ ബി.ജെ.പി പ്രവര്‍ത്തകര്‍ അടക്കം അവകാശപ്പെട്ടത്. എന്നാല്‍ ഈ അവകാശവാദത്തെ കീഴേ മറിച്ചു കൊണ്ട് 14 ലക്ഷം കോടിയോളം രൂപയാണ് ബാങ്കുകളില്‍ തിരിച്ചെത്തിയത്.

വിപണിയിലുള്ള കറന്‍സികളില്‍ 40 ശതമാനം വരെ കള്ളപ്പണമാണെന്നാണ് നോട്ടു അസാധുവാക്കലിന് കാരണമായി കേന്ദ്രസര്‍ക്കാര്‍ പറഞ്ഞിരുന്നത്. അതിനാല്‍ അച്ചടിച്ച 15 ഓളം ലക്ഷം കോടി രൂപയില്‍ 10 ലക്ഷം കോടിയോളം രൂപ മാത്രമേ തിരിച്ചെത്തുകയുള്ളൂവെന്നും ബാക്കിയുള്ള പണം മുഴുവന്‍ കള്ളപ്പണക്കാര്‍ കത്തിച്ചു കളയേണ്ടി വരുമെന്നുമാണ് ബിജെപി അവകാശപ്പെട്ടത്. തിരിച്ചു വരാത്ത 5 ലക്ഷം കോടി രൂപ വരെയുള്ളവ ബജറ്റിലേക്കു വകമാറ്റി ജന്‍ധന്‍ അക്കൗണ്ട് വഴി ദരിദ്രര്‍ക്കു വീതിച്ചു കൊടുക്കുമെന്നുമുള്ള വാഗ്ദാനങ്ങളും കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് വച്ചിരുന്നു. എന്നാല്‍ ഈ വാഗ്ദാനമടക്കം ബിജെപിയുടെ സകല പ്രതീക്ഷയെയും മറികടന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നത്.
