ന്യൂഡല്‍ഹി: 500, 1000 രൂ. നോട്ടുകള്‍ അസാധുവാക്കിയ നടപടിയെക്കുറിച്ച് പ്രധാനമന്ത്രിയുടെ സാന്നിധ്യത്തില്‍ പാര്‍ലമെന്റില്‍ നടന്ന ചര്‍ച്ചയില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന്റെ രൂക്ഷ വിമര്‍ശനം. ആവശ്യമായ മുന്നൊരുക്കങ്ങള്‍ ഇല്ലാതെ നോട്ടുകള്‍ പിന്‍വലിച്ച നടപടി ചരിത്രപരമായ പിഴവാണെന്ന് പ്രമുഖ സാമ്പത്തിക വിദഗ്ധനും റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണറുമായ ഡോ. മന്‍മോഹന്‍ സിങ് പറഞ്ഞു. പ്രതിസന്ധി പരിഹരിക്കാന്‍ പ്രധാനമന്ത്രി ആവശ്യപ്പെട്ട 50 ദിവസത്തെ സമയപരിധി രാജ്യത്തുടനീളമുള്ള പാവപ്പെട്ട വിഭാഗത്തിന് കൊടിയ ദുരന്തമാണ് ഉണ്ടാക്കുക.

സ്വന്തം പണം ബാങ്കുകളില്‍ നിക്ഷേപിച്ച ശേഷം അത് പിന്‍വലിക്കാനാവാത്ത ദുരവസ്ഥ മറ്റൊരു രാജ്യത്തും ഉണ്ടായിട്ടില്ല. വമ്പന്‍മാരുടെ വിദേശ കള്ളപ്പണ നിക്ഷേപങ്ങള്‍ സുരക്ഷിതമായിരിക്കുമ്പോള്‍ ഈ നടപടിയില്‍ രാജ്യത്തെ സാധാരണക്കാരാണ് ഏറെ കഷ്ടപ്പെടുന്നത്. നോട്ട് പ്രതിസന്ധി കാര്‍ഷിക രംഗം ഉള്‍പ്പെടെ വിവിധ മേഖലകളെ പ്രതികൂലമായി ബാധിക്കും. ഇത്തരമൊരു തീരുമാനത്തിന്റെ പ്രത്യാഘാതം എന്താകുമെന്ന് പ്രധാനമന്ത്രിക്ക് പോലും തിരിച്ചറിയാന്‍ സാധിച്ചിട്ടില്ലെന്നതാണ് പരമാര്‍ഥം. കള്ളപ്പണത്തിനെതിരായ പോരാട്ടവുമായി ബന്ധപ്പെട്ട സര്‍ക്കാറിന്റെ സദുദ്ദേശ്യത്തെ താന്‍ അനുകൂലിക്കുന്നു. എന്നാല്‍ പ്രായോഗിക ബുദ്ധിയുടെ അഭാവം നിമിത്തം കേന്ദ്ര ഭരണകൂടം പരാജയപ്പെട്ടിരിക്കുകയാണ്. റിസര്‍വ് ബാങ്കിനെ പോലും പൊതു സമൂഹം വിമര്‍ശിക്കുന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ എത്തിച്ചത് കേന്ദ്ര സര്‍ക്കാറിന്റെ വീഴ്ചയുടെ ഫലമാണെന്നും മന്‍മോഹന്‍ സിങ് കൂട്ടിച്ചേര്‍ത്തു.
