ന്യൂഡല്‍ഹി: നോട്ട് നിരോധനത്തില്‍ പ്രധാനമന്ത്രിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ ആന്റണി. നോട്ട് അസാധുവാക്കലുമായി ബന്ധപ്പെട്ട് ഒട്ടും തൃപ്തികരമല്ലാത്ത പ്രഖ്യാപനങ്ങളാണ് പ്രധാനമന്ത്രി നല്‍കിയത്. തനിക്ക് തെറ്റു പറ്റിയെന്ന് ഇനിയെങ്കിലും പ്രധാനമന്ത്രി ജനങ്ങള്‍ക്ക് മുന്നില്‍ തുറന്ന് സമ്മതിക്കണം. ഒറ്റയടിക്ക് ഡിജിറ്റല്‍ ഇന്ത്യ എന്ന ദിവാസ്വപ്നം കാണുന്ന മോദി ഉട്ടോപ്യയിലെ രാജാവാകാന്‍ ശ്രമിക്കരുതെന്ന് ആന്റണി പറഞ്ഞു. ഇത്തരം ഉട്ടോപ്യൻ സ്വപ്‌നങ്ങൾ ഒന്നും നമ്മുടെ രാജ്യത്ത് ഒട്ടും പ്രയോഗികമല്ലെന്ന കാര്യം പ്രധാനമന്ത്രി എന്ന നിലയിൽ മോദി തിരിച്ചറിയണമെന്ന് എ കെ ആന്റണി ഓർമിപ്പിച്ചു.

ലോകത്ത് എവിടെയെങ്കിലും പണരഹിത രാജ്യമുണ്ടോയെന്നും ആന്റണി ചോദിച്ചു. കേരളത്തിലെ പാര്‍ട്ടിക്കുള്ളില്‍ പരിഹരിക്കാന്‍ വയ്യാത്ത പ്രശ്‌നങ്ങളൊന്നുമില്ല. സമയമാകുമ്പോള്‍ എല്ലാം പരിഹരിക്കപ്പെടും. കേന്ദ്രസര്‍ക്കാരിനെതിരെ വെള്ളിയാഴ്ച നടത്തുന്ന പ്രക്ഷോഭത്തില്‍ എല്ലാനേതാക്കളും പങ്കെടുക്കുമെന്നും ആന്റണി വ്യക്തമാക്കി.
