
തിരുവവനന്തപുരം: സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച കേസില്‍ യുവതിയുടെ നുണപരിശോധന നടത്തേണ്ടതില്ലെന്ന് കോടതി. നുണപരിശോധനയില്‍ നിലപാടറിയിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും യുവതി കോടതിയിൽ ഹാജരാകാത്തതിനെ തുടർന്നാണ് കോടതിയുടെ ഈ നടപടി. കേസിൽ പെൺകുട്ടിയെ ശാസിച്ച കോടതി ഇതുമായി ബന്ധപ്പെട്ട നടപടികൾ അവസാനിപ്പിക്കുകയും ചെയ്തു. തിരുവനന്തപുരം പോസ്കോ കോടതിയാണ് ഈ തീരുമാനം കൈകൊണ്ടത്. കേസില്‍ വാദിയായ യുവതി തുടര്‍ച്ചയായി മൊഴിമാറ്റിയതിനെ തുടര്‍ന്ന് നുണപരിശോധനയ്ക്ക് വിധേയയാക്കാന്‍ അന്വേഷണ സംഘം കോടതിയെ സമീപിച്ചിരുന്നു.
ഇതേതുടര്‍ന്ന് രണ്ടുതവണ നുണപരിശോധന വേണോ വേണ്ടയോ എന്ന് നിലപാടറിയിക്കാന്‍ കോടതി യുവതിക്ക് അവസരം നല്‍കി. എന്നാല്‍ ഇന്നും അന്വേഷണ സംഘത്തിന്റെ ഹര്‍ജി പരിഗണിച്ചപ്പോള്‍ യുവതി ഹാജരായില്ല. ഇതേ തുടര്‍ന്ന് ഹര്‍ജിയുമായി ബന്ധപ്പെട്ട തുടര്‍ നടപടികള്‍ കോടതി അവസാനിപ്പിക്കുകയായിരുന്നു. യുവതിയുടെ അനുമതിയില്ലാതെ കേസില്‍ നടപടികള്‍ സ്വീകരിക്കാന്‍ കോടതിക്ക് സാധിക്കാത്തതിനാല്‍ തുടര്‍നടപടികള്‍ അവസാനിപ്പിക്കുകയാണെന്ന് കോടതി പറഞ്ഞു. കേസില്‍ യുവതിക്കെതിരെയും ചില തെളിവുകള്‍ ലഭിച്ചിരുന്നുവെങ്കിലും പോലീസ് ഇക്കാര്യത്തില്‍ നിലപാട് സ്വീകരിച്ചിരുന്നില്ല. നുണപരിശോധനയുമായി ബന്ധപ്പെട്ട നടപടികള്‍ കോടതി അവസാനിപ്പിച്ച സാഹചര്യത്തില്‍ പോലീസ് നിലപാടാകും ഇനി നിർണായകമാകുക.