
പൂനെ:പതിനഞ്ചുക്കാരി പെണ്‍ക്കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ മൂന്നുപേര്‍ക്കും വധശിക്ഷ. നീചമായ കുറ്റകൃത്യം എന്നാണ് ശിക്ഷ വിധിച്ച ജഡ്ജി സുവര്‍ണ ഗേലൊ ഇതിനെ വിശേഷിപ്പിച്ചത്. പുനെ അഹമദ്‌നഗറിലെ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്.ജിതേന്ദ്ര ഷിന്‍ഡെ, സന്തോഷ് ജി. ഭവാല്‍, നിതില്‍ ഭൈലുമെ എന്നീ മൂന്ന് പ്രതികളും കുറ്റക്കാരാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് തൂക്കിലേറ്റാന്‍ വിധിച്ചത്. എന്നാല്‍, മേല്‍ കോടതിയുടെ നിര്‍ദേശം ലഭിച്ച ശേഷം മാത്രമേ ശിക്ഷ നടപ്പിലാക്കാവൂവെന്നും കോടതി നിര്‍ദേശിച്ചു.

ഗൂഢാലോചന, ബലാത്സംഗം, കൊലപാതകം തുടങ്ങിയ കുറ്റകൃത്യങ്ങളാണ് പ്രതികള്‍ക്കെതിരേ തെളിഞ്ഞത്. കൊലപാതകവും ബലാത്സംഗവുമാണ് ഷിന്‍ഡെയ്‌ക്കെതിരെയുള്ള കുറ്റം. ഭവാല്‍, ഭൈലുമെ എന്നിവര്‍ക്ക് കുറ്റകൃത്യത്തിന് കൂട്ടുനിന്നതിനും കുറ്റം ചെയ്യാന്‍ പ്രേരിപ്പിച്ചതിനുമാണ് വധശിക്ഷ നല്‍കിയത്.
തന്റെ മകള്‍ക്ക് യഥാര്‍ഥ നീതി ലഭിച്ചുവെന്നാണ് വിധി പ്രസ്താവം കേട്ടശേഷം കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ അമ്മ പ്രതികരിച്ചത്. 2016 ജൂലൈ 13നാണ് പൂനെയിലെ കോര്‍പഡിയില്‍ 15 കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്. ഈ സംഭവമാണ് മറാത്തി കലാപത്തിന് വഴിവെച്ചത്.
മുത്തച്ഛനെ സന്ദര്‍ശിച്ച് വീട്ടിലേക്ക് മടങ്ങിയ 15 കാരിയെ ഒന്നാം പ്രതിയായ ജിതേന്ദ്ര ഷിന്‍ഡെ തട്ടിക്കൊണ്ടു പോവുകയും ബലാത്സംഗം ചെയ്യുകയുമായിരുന്നു. ഇതിനു ശേഷം ഷിന്‍ഡെ സുഹൃത്തുകളെ വിളിച്ചു വരുത്തുകയും പെണ്‍കുട്ടിയുടെ വീടിനു സമീപത്തേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി വീണ്ടും ഉപദ്രവിക്കുകയായിരുന്നു. ബലാത്സംഗത്തിന് ശേഷം പെണ്‍കുട്ടിയെ ക്രൂരമായി ദേഹോപദ്രവവും ഏല്‍പ്പിച്ചു. മുടി പറിച്ചെടുക്കുകയും പല്ല് അടിച്ച് കൊഴിക്കുകയും ചെയ്തിരുന്നു. മേലാസകലം മര്‍ദനമേറ്റ പാടുകളും തോളെല്ല് പൊട്ടിയ നിലയിലുമായിരുന്നു. കഴുത്ത് ഞെരിച്ചാണ് കൊലപ്പെടുത്തിയതെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.
