
ദയാഹർജി തള്ളിയ രാഷ്ട്രപതിയുടെ നടപടി ചോദ്യം ചെയ്തു നിർഭയ കേസിലെ പ്രതി മുകേഷ് സിംഗ് നൽകിയ ഹർജി സുപ്രീം കോടതി തള്ളി. കേസിൽ വാദം കേട്ട ജസ്റ്റീസ് ആർ.. ഭാനുമതി അധ്യക്ഷയായ മൂന്നംഗ ബെഞ്ചാണ് ഹർജി തള്ളിയത്. ദയാഹർജിക്കൊപ്പം നൽകിയ മുഴുവൻ രേഖകളും രാഷ്ട്രപതിക്ക് അയച്ചിട്ടില്ലെന്ന വാദം ന്യായികരിക്കാനാവില്ലെന്നും കോടതി നിരീക്ഷിച്ചു.
ആർട്ടിക്കിൾ 72 പ്രകാരം രാഷ്ട്രപതി തന്റെ അധികാരം പ്രയോഗിച്ചു. എക്സിക്യൂട്ടീവ് ഉത്തരവ് ജുഡീഷൽ അവലോകനത്തിന് വിധേയമാക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. രാഷ്ട്രപതിയുടെ തീരുമാനത്തില്‍ ഇടപെടാനാകില്ലെന്ന് സുപ്രീംകോടതി അറിയിച്ചു. എല്ലാ രേഖകളും രാഷ്ട്രപതിക്കു സമര്‍പ്പിക്കപ്പെട്ടില്ലെന്നും രാഷ്ട്രപതി തിടുക്കത്തില്‍ ദയാഹര്‍ജി തള്ളുകയായിരുന്നെന്നും ആരോപിച്ചാണ് മുകേഷ് കുമാര്‍ സിങ് സുപ്രീം കോടതിയെ സമീപിച്ചത്.

തിഹാര്‍ ജയിലില്‍ താന്‍ ലൈംഗികപീഡനത്തിനിരയായെന്നും ഏകാന്തതടവിലിട്ടെന്നുമെല്ലാം മുകേഷ് വാദിച്ചെങ്കിലും അതൊന്നും ദയാഹര്‍ജി അനുവദിക്കാനുള്ള കാരണമല്ലെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞു. നിര്‍ഭയ കേസ് പ്രതികളുടെ വധശിക്ഷ ഫെബ്രുവരി ഒന്നിന് നടപ്പാക്കും. ജസ്റ്റീസുമാരായ അശോക് ഭൂഷൺ, എ.എസ്.ബോപ്പണ എന്നിവരായിരുന്നു ബെഞ്ചിലെ മറ്റ് അംഗങ്ങൾ.
