
ഔദ്യോഗിക ഫോണിലേക്ക് വന്ന ഫോൺകോള്‍ കളമശ്ശേരി എസ്.ഐ മനപൂര്‍വ്വം റിക്കാര്‍ഡ് ചെയ്ത് പുറത്തുവിട്ടത് ശരിയായില്ലെന്ന് കോൺഗ്രസ് എം.എൽ.എ വി.ടി.ബല്‍റാം. പുറത്തു വന്ന ഫോണ്‍ സംഭാഷണം കേട്ടിടത്തോളം അത് റിക്കാര്‍ഡ് ചെയ്ത് പ്രചരിപ്പിച്ചത് ഏരിയാ സെക്രട്ടറി ആവാന്‍ വഴിയില്ല. കാരണം പഞ്ച് ഡയലോഗുകള്‍ക്ക് മുന്നില്‍ ചൂളിപ്പോവുന്നത് അയാളാണ്.
എന്നാല്‍ തന്റെ ഔദ്യോഗിക ഫോണിലേക്ക് വന്ന ഒരു രാഷ്ട്രീയ നേതാവിന്റെ കോള്‍, അതും കാര്യമായ നിയമവിരുദ്ധ ആവശ്യങ്ങളൊന്നും ഉന്നയിക്കപ്പെടാത്ത സ്ഥിതിക്ക്, മനഃപൂര്‍വം റിക്കാര്‍ഡ് ചെയ്ത് പുറത്തുവിടാന്‍ ഒരു സബ് ഇന്‍സ്പെക്ടര്‍ തയാറായിട്ടുണ്ടെങ്കില്‍ അതത്ര നിസാരമായി കാണേണ്ട കാര്യമല്ലെന്ന് ബല്‍റാം ഫേസ്ബുക്കിൽ കുറിച്ചു.
വില്ലേജ് ഓഫീസര്‍, കൃഷി ഓഫീസര്‍, പഞ്ചായത്ത് സെക്രട്ടറി, സ്കൂള്‍ ഹെഡ്മാസ്റ്റര്, പി.ഡബ്ല്യു.ഡി അസി.എഞ്ചിനീയര്‍ എന്നിവരെയൊക്കെപ്പോലെ നിരവധി സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്മെന്റുകളിലൊന്നിലെ പ്രാദേശിക തലത്തിലെ ജൂനിയര്‍ ഉദ്യോഗസ്ഥര്‍ മാത്രമാണ് എസ്.ഐമാരെന്ന് ജനങ്ങള്‍ മനസിലാക്കണമെന്നും അവര്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യം ഉണ്ടാവണം. എന്നാല്‍, അവര്‍ അതിമാനുഷരാണെന്ന് ധരിച്ച് ആരാധിച്ചു കളയരുതെന്നും ബല്‍റാം കൂട്ടിച്ചേർത്തു.

അതേസമയം, സംഭവത്തിൽ വിശദീകരണവുമായി സി.പി.എം ഏരിയാ സെക്രട്ടറി സക്കീർ ഹുസൈൻ രംഗത്തെത്തി. കളമശേരി എസ്.ഐയെ ഭീഷണിപ്പെടുത്തിയിട്ടില്ല, എസ്ഐ അമൃത് രംഗനാണ് അപമര്യാദയായി പെരുമാറിയതെന്നും സി.പി.എം നേതാവ് പറഞ്ഞു. എസ്ഐ പരാതിക്കാരന്റെ ഫോൺ സംഭാഷണം റിക്കാർഡ് ചെയ്തു പ്രചരിപ്പിച്ചു. എസ്.ഐയുടെ നടപടി കൃത്യവിലോപമാണ്. മേലുദ്യോഗസ്ഥരുടെ ഫോൺ സംഭാഷണം അടക്കം എസ്ഐ റിക്കാർഡ് ചെയ്തു പ്രചരിപ്പിക്കാറുണ്ടെന്നും സക്കീർ ഹുസൈൻ ആരോപിച്ചു.
കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാലയിൽ യൂണിയൻ തെരഞ്ഞെടുപ്പിനു പിന്നാലെ വിദ്യാർത്ഥികൾ തമ്മിൽ സംഘർഷമുണ്ടായപ്പോൾ എസ്എഫ്ഐ ജില്ലാ പ്രസിഡന്റിനെ പിടികൂടി പോലീസ് ജീപ്പിൽ കയറ്റിയതിനെ ചോദ്യംചെയ്തായിരുന്നു ഏരിയ സെക്രട്ടറിയുടെ ഫോൺവിളി. ഫോൺ സംഭഷണത്തിന്റെ ശബ്ദരേഖ പിന്നീട് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുകയായിരുന്നു.
“കളമശേരിയിലെ രാഷ്ട്രീയം മനസിലാക്കി പ്രവർത്തിക്കുന്നതു നല്ലതായിരിക്കും” എന്ന സക്കീർ ഹുസൈന്റെ മുന്നറിയിപ്പും “”ഞാൻ ടെസ്റ്റ് എഴുതി പാസായതാണെന്നും എസ്.ഐ ആയി കളമശേരിയിൽതന്നെ ഇരിക്കാമെന്ന് ആർക്കും വാക്കുകൊടുത്തിട്ടില്ല” എന്ന എസ്.ഐയുടെ മറുപടിയുമാണ് സമൂഹമാധ്യമങ്ങളിലൂടെ വൈറലായത്.
